മണിപ്പൂർ: സംസ്‌ഥാനത്തെ ബിഷ്‌ണുപുർ ജില്ലയിലെ നരൻസേന മേഖലയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. നരൻസേന ഗ്രാമത്തിലെ ഒരു കുന്നിൻ നിന്നും താഴ്‌വരയിലുള്ള സുരക്ഷാ ഉദ്യോഗസ്‌ഥരുടെ കേന്ദ്രം ലക്ഷ്യമിട്ട് ഒരു സംഘം ഭീകരർ വെടിയുതിർക്കുക ആയിരുന്നുവെന്നാണ് വിവരം.
സബ് ഇൻസ്‌പെക്‌ടർ എൻ സർകർ, ഹെഡ് കോൺസ്‌റ്റബിൾ അരുപ് സൈനി എന്നിവരാണ് മരിച്ചത്. സിആർപിഎഫ് 128 ബറ്റാലിയനിൽപ്പെട്ടവരാണ് ഇരുവരും. ഇൻസ്‌പെക്‌ടർ ജാദവ് ദാസ്, കോൺസ്‌റ്റബിൾ അഫ്‌താബ് ദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ അർധരാത്രി മുതൽ ഇന്ന് പുലർച്ചെ 2.15 വരെ ആക്രമണം ഉണ്ടായതായാണ് വിവരം. ഭീകരർ ക്യാമ്പിന് നേരെ ബോംബ് എറിഞ്ഞതായും വിവരമുണ്ട്.
ആക്രമണം നടക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്‌ഥരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ഭീകരരെ പിടികൂടാനായി വ്യാപക ശ്രമങ്ങൾ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്‌റ്റ്, സെപ്‌തംബർ മാസങ്ങളിൽ മെയ്‌തെയ്-കുക്കി സായുധ സംഘങ്ങൾ തമ്മിൽ കനത്ത വെടിവെപ്പുകൾ പൊട്ടിപ്പുറപ്പെട്ട പ്രദേശമാണ് നരൻസേന.
Most Read| ബിജെപി പ്രവേശന വിവാദം; ചർച്ച ചെയ്യാൻ സിപിഎം സെക്രട്ടറിയേറ്റ്, നടപടിക്ക് സാധ്യത