തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 70.35% പോളിങ്ങാണ് സംസ്‌ഥാനത്ത് രേഖപ്പെടുത്തിയത്. പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ടനിര തുടരുകയാണ്. വരിയിൽ നിന്ന എല്ലാവർക്കും സ്ളിപ്പ് നൽകിയതിനാൽ വോട്ട് രേഖപ്പെടുത്താം.
ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം, തിരുവനന്തപുരം-66.43, ആറ്റിങ്ങൽ-69.40, കൊല്ലം- 67.92, പത്തനംതിട്ട- 63.35, മാവേലിക്കര- 65.88, ആലപ്പുഴ-74.37, കോട്ടയം- 65.59, ഇടുക്കി- 66.39, എറണാകുളം- 68.10, ചാലക്കുടി- 71.68, തൃശൂർ- 72.11, പാലക്കാട്- 72.68 , ആലത്തൂർ- 72.66, പൊന്നാനി- 67.93, മലപ്പുറം- 71.68, കോഴിക്കോട്- 73.34, വയനാട്- 72.85, വടകര- 73.36, കണ്ണൂർ- 71.68, കാസർഗോഡ്- 74.28 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. അതേസമയം, വടകര മണ്ഡലത്തിൽ പോളിങ് രാത്രി വൈകിയും തുടരുകയാണ്. തിരഞ്ഞെടുപ്പ് മന്ദഗതിയിലായതോടെ സ്‌ത്രീകൾ ഉൾപ്പടെയുള്ളവർ വോട്ട് ചെയ്യാതെ മടങ്ങി. വോട്ടെടുപ്പ് വൈകിപ്പിക്കുന്നതിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് മുന്നണികൾ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്‌ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്‌ജയ് കൗൾ അറിയിച്ചു. ആറുമണിക്ക് ശേഷവും ക്യൂവിൽ ഉണ്ടായിരുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കി. സംസ്‌ഥാനത്ത് ഒരിടത്തും അനിഷ്‌ട സംഭവ വികാസങ്ങളുണ്ടായില്ല. ചിലയിടങ്ങളിൽ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളും പരാതികളും അപ്പപ്പോൾ തന്നെ പരിഹരിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇനി കാത്തിരിപ്പിന്റെ നാളുകളാണ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
Most Read| കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്‌ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്