തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും ഔദ്യോഗിക കണക്ക് അനുസരിച്ച് 70.80 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ആവേശകരമായ പ്രചാരണവും, വാഗ്‌ദാനങ്ങളും ഒക്കെ ഉണ്ടായിട്ട് കൂടി പോളിങ് ശതമാനം കുറഞ്ഞതിൽ മുന്നണികൾ ആശങ്കയിലാണ്.
ഇന്ന് അന്തിമ കണക്കിൽ മണ്ഡലങ്ങളിലെയും സംസ്‌ഥാനത്തേയും പോളിങ് ശതമാനം മാറാം. ഇതിന് പുറമെ തപാൽ വോട്ടുകൾ കൂടി ചേർക്കുമ്പോൾ പോളിങ് 72 ശതമാനം കടന്നേക്കാം എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ (2019) 77.84 ശതമാനമായിരുന്നു പോളിങ്. 30 വർഷത്തിനിടെയുള്ള റെക്കോർഡ് പോളിങ്ങായിരുന്നു അന്ന്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ (2021) കൊവിഡ് പ്രതിസന്ധിക്കിടയിലും പോളിങ് 74.06 ശതമാനത്തിൽ എത്തിയിരുന്നു. കനത്ത ചൂട് കാരണം വോട്ടർമാർ ബൂത്തുകളിൽ എത്താത്തതും മണിക്കൂറുകളുടെ കാത്തിരിപ്പ് കാരണമുള്ള മടങ്ങിപ്പോക്കും വോട്ടിങ് ശതമാനം കുറയാൻ കാരണമായിട്ടുണ്ടെന്നാണ് പൊതുവിലെ വിലയിരുത്തൽ. വോട്ടിങ് മെഷീനിലെ തകരാറും ഉദ്യോഗസ്‌ഥരുടെ പരിചയക്കുറവും കാരണമുള്ള കാലതാമസവും പലയിടത്തും വെല്ലുവിളിയായി.
പലയിടങ്ങളിലും രാത്രി ഒമ്പത് മണിവരെ വോട്ടെടുപ്പ് നീണ്ടു. തിരുവനന്തപുരം, വടകര മണ്ഡലങ്ങളിലെ ഒട്ടേറെ ബൂത്തുകളിൽ വോട്ട് ചെയ്യാൻ പതിവിൽ കൂടുതൽ സമയം എടുത്തെന്നും പരാതി ഉയർന്നിരുന്നു. രാത്രി 11 മണിയോടെയാണ് സംസ്‌ഥാനത്ത് വോട്ടെടുപ്പ് പ്രക്രിയ അവസാനിച്ചത്. വടകരയിലാണ് ഏറ്റവും ഉയർന്ന പോളിങ് 77.66%. രണ്ടാമത് കണ്ണൂർ 77.23%. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. 63.35%. ഇനി പ്രതീക്ഷയോടെയുള്ള ഇനി കാത്തിരിപ്പിന്റെ നാളുകളാണ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!