കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ടും ആൾമാറാട്ടവും തടയാൻ കണ്ണൂരിൽ പഴുതടച്ച സുരക്ഷയൊരുക്കി ജില്ലാ ഭരണകൂടവും പോലീസും. ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകളിലടക്കം വോട്ടിങ് നടക്കുന്ന മുഴുവൻ സമയവും വെബ് കാസ്‌റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ബൂത്തുകളിൽ കേന്ദ്ര സേനയുടെ സുരക്ഷയിലായിരിക്കും വോട്ടെടുപ്പ്.
കൂടാതെ, പോളിങ് സ്‌റ്റേഷനുകളിൽ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യമുണ്ടാകും. ബൂത്തിൽ ആൾമാറാട്ടമോ മറ്റ് ക്രമക്കേടുകളോ ഉണ്ടായാൽ കർശന നടപടി കൈക്കൊള്ളുമെന്ന് ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ അറിയിച്ചു. ജില്ലാ കേന്ദ്രത്തിലൊരുക്കിയ കൺട്രോൾ റൂമിൽ നിന്ന് സദാസമയവും ബൂത്തുകളിലെ നടപടികൾ നിരീക്ഷിക്കും. ചട്ടവിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആവശ്യമായ ഇടപെടൽ നടത്തും. ഇതിനാവശ്യമായ ഉദ്യോഗസ്‌ഥരെ വിവിധ തലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും വെബ് കാസ്‌റ്റിങ്ങിന്റെ ദൃശ്യങ്ങൾ തൽസമയം നിരീക്ഷിക്കാൻ കഴിയും. ക്രമസമാധാന നിർവഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്‌ഥരെ സഹായിക്കുന്നതിനായി ക്യൂ ആർ കോഡ് അടിസ്‌ഥാനമാക്കിയ സാങ്കേതികവിദ്യ കണ്ണൂർ റൂറൽ പോലീസിന്റെ നേതൃത്വത്തിൽ ഇക്കുറി ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read| ബിജെപിയിൽ ചേരാനിരുന്നത് ഇപി ജയരാജൻ; വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ