കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത നടുറോഡിൽ സമരം ആരംഭിച്ചു. മാനാഞ്ചിറയ്‌ക്ക് സമീപം പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലാണ് സമരം നടത്തുന്നത്. മൊഴിയെടുത്ത ഡോക്‌ടർക്ക് എതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് അതിജീവിതയുടെ പ്രതിഷേധ സമരം.
താൻ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്‌റ്റ് ഡോ. കെവി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാൻ ഡോക്‌ടർ കൂട്ടുനിന്നുവെന്നുമാണ് അതിജീവിതയുടെ പരാതി. 18ന് ആണ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ അതിജീവിത സമരം ആരംഭിച്ചത്. എന്നാൽ, സമരം ആരംഭിച്ചിട്ട് ആറ് ദിവസമായെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് റോഡിലേക്ക് സമരം മാറ്റിയത്.
മുൻപും മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ ഇടപെട്ടതാണെന്നും എന്നാൽ യാതൊരു തുടർനടപടിയും ഉണ്ടായില്ലെന്നും അതിജീവിത ആരോപിക്കുന്നു. അതിനിടെ, കഴിഞ്ഞ ദിവസം അതിജീവിതയുടെ പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഉത്തരമേഖലാ ഐജിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. അതിജീവിതയുടെ സമരത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട് കൈമാറാത്തതും അന്വേഷിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട് നൽകാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി തുടർനടപടികൾക്കായി ഡിജിപിക്ക് കൈമാറുകയായിരുന്നു. എന്നാൽ, റിപ്പോർട് നേരിട്ട് നൽകാനാവില്ലെന്നും വിവരാവകാശ കമ്മീഷൻ ചെയർമാന് അപ്പീൽ നൽകിയാൽ റിപ്പോർട് ലഭിക്കുമെന്നുമായിരുന്നു സിറ്റി പോലീസ് കമ്മീഷണർ രാജ്‌പാൽ മീണയുടെ മറുപടി.
ഇതുപ്രകാരം, ഫെബ്രുവരി ഒമ്പതിന് വിവരാവകാശ കമ്മീഷണർക്ക് അതിജീവിത അപ്പീൽ ഹരജിയും നൽകിയതാണ്. അതിജീവിതയുടെ പരാതി അന്വേഷിക്കാൻ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട് ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് അതിജീവിത.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്