പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പിവി അൻവർ എംഎൽഎ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നാണ് അൻവർ പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും അൻവർ ആരോപിച്ചു.
പാലക്കാട് എടത്തനാട്ടുകര എൽഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അൻവറിന്റെ അധിക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ഇതുവരെ ജയിലിൽ ആകാത്തത് എന്തുകൊണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അൻവർ.
‘രാഹുൽ ഗാന്ധി, ആ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടിവിളിക്കാൻ അർഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുൽ മാറി. ഞാൻ മാത്രമല്ല ഇത് പറയുന്നത്, നെഹ്റു കുടുംബത്തിന്റെ ജെനിറ്റിക്‌സിൽ ജനിച്ച ഒരു വ്യക്‌തിക്ക് അങ്ങനെ പറയാൻ കഴിയുമോ? എനിക്കാ കാര്യത്തിൽ നല്ല സംശയമുണ്ട്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം. രാഹുൽ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട സ്‌ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്’- അൻവർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ഇതുവരെ ജയിലിൽ ആക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് രാഹുൽ ഗാന്ധി കോഴിക്കോട് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ചോദിച്ചത്. രാജ്യത്ത് ബിജെപിയെ എതിർക്കുന്ന രണ്ടു മുഖ്യമന്ത്രിമാർ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നല്ലെന്നും രാഹുൽ പറഞ്ഞു. ഇതിനെ ചോദ്യം ചെയ്‌ത് സിപിഎം നേതാക്കൾ രംഗത്തുവന്നിരുന്നു.
അതിനിടെ, പിവി അൻവറിനെ അനുകൂലിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. രാഹുൽ ഗാന്ധി പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണമെന്ന് പിവി അൻവറിന്റെ വിവാദ പരാമർശത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം, തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചു കിട്ടാതിരിക്കത്തക്ക വ്യക്‌തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. അദ്ദേഹം ഇന്ത്യയിലുടനീളം നടന്ന് ധാരാളം അനുഭവമൊക്കെ വന്നുവെന്നാണ് കരുതിയത്. പക്ഷെ ഈ ഘട്ടത്തിൽ അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്‌ട്രീയ നേതാവിന് ചേർന്നതല്ല.
രാജ്യത്ത് അതീവ ഗൗരവമായ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ രാഹുൽ ഗാന്ധി ഇവിടെയുണ്ടാകില്ല. കേരളത്തിലെ നേതാക്കൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ആവർത്തിക്കേണ്ട വ്യക്‌തിയല്ല രാഹുൽ. അതാണ് രാഹുൽ പഴയ പേരിലേക്ക് മാറരുതെന്ന് പറഞ്ഞത്. ആ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം