ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട പ്രജ്വൽ രേവണ്ണയ്‌ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. സമൻസ് മടങ്ങിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും എമിഗ്രേഷൻ വിഭാഗത്തിന് നോട്ടീസ് കൈമാറി. ഹാസൻ എംപിയും മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രാജ്യം വിട്ടിരുന്നു.
അന്വേഷണം സംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടും ഹാജരായില്ല. രാജ്യത്തിന് പുറത്തായതിനാൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ സമൻസിന് തന്റെ അഭിഭാഷകർ മറുപടി നൽകുമെന്നാണ് പ്രജ്വൽ എക്‌സിലൂടെ അറിയിച്ചത്. പ്രജ്വലിനെ തിരികെയെത്തിക്കാൻ കർണാടക പോലീസ് നടപടി തുടങ്ങിയതിന് പിന്നാലെയായിരുന്നു ട്വീറ്റ്.
നടപടിയുടെ ഭാഗമായി പ്രജ്വലിനും പിതാവ് രേവണ്ണയ്‌ക്കും സമൻസ് അയച്ചിരുന്നു. ഹാസൻ ഹോളേനരസിപ്പുര പോലീസ് ഞായറാഴ്‌ച രജിസ്‌റ്റർ ചെയ്‌ത പീഡനക്കേസിലാണ് സമൻസ് അയച്ചത്. പ്രജ്വലും എംഎൽഎയും മുൻ മന്ത്രിയുമായ പിതാവ് എച്ച്ഡി രേവണ്ണയും ലൈംഗികമായി പീഡിപ്പിച്ചെന്ന മുൻ വീട്ടുജോലിക്കാരിയുടെ പരാതിയിലാണ് കേസ്.
ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ സ്‌ഥാനാർഥി കൂടിയായ പ്രജ്വലിനെതിരായ ആരോപണം ജെഡിഎസിന് വലിയ തലവേദനയാണ് സൃഷ്‌ടിച്ചത്. പീഡനക്കേസ് വിവാദമായതോടെ പ്രജ്വലിനെ ജെഡിഎസ് സസ്‌പെൻഡ് ചെയ്‌തിരുന്നു. എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്‌താണ് ജെഡിഎസ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്. പാർട്ടിയുടെ കോർ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
അതേസമയം, പ്രചരിക്കുന്നത് അഞ്ചുവർഷത്തോളം പഴക്കമുള്ള വീഡിയോകൾ ആണെന്നാണ് പിതാവും എംഎൽഎയുമായ എച്ച്ഡി രേവണ്ണയുടെ വിശദീകരണം. ഇതിനിടെ, എൻഡിഎ സ്‌ഥാനാർഥി ലൈംഗിക പീഡന വിവാദത്തിൽ ഉൾപ്പെട്ടതിനെ കുറിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഒന്നും പറയാനില്ലേയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു. കർണാടകയിലെ 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മേയ് ഏഴിന് ആണ്. ഹാസനിൽ 26ന് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് കടന്നിരുന്നു.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും