കോഴിക്കോട്: ജില്ലയിലെ വടകരയിൽ യുവാവിനെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാനിഫ് നിസി (24) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ യുവാവിനെ ഇന്നലെ ഉച്ചമുതൽ കാണാനില്ലായിരുന്നു. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് സംശയം. ലഹരി മരുന്ന് കുത്തിവെക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന സിറിഞ്ച് മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്‌ച ഏറാമല കുന്നുമ്മക്കരയിൽ ലഹരിമരുന്ന് സംഘത്തിൽപ്പെട്ട രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് ശേഷം വ്യാപക തിരച്ചിലാണ് പ്രദേശത്ത് പോലീസ് നടത്തുന്നത്. 2023 സെപ്‌തംബർ 13നും സമാന സംഭവം വടകരയിൽ നടന്നിരുന്നു. വടകര താഴെ അങ്ങാടി വലിയ വളപ്പ് കരകെട്ടിയ ചെറിയണ്ടി ഫാസിലിനെ (39) മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഫാസിലിനെ കൈനാട്ടി മേൽപ്പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മൂക്കിൽ നിന്നും വായിൽ നിന്നും ചെവിയിൽ നിന്നും രക്‌തം പുറത്തേക്ക് ഒലിച്ചിറങ്ങിയ നിലയിലായിരുന്നു മൃതദേഹം. ലഹരിമരുന്ന് അമിതമായി കുത്തിവെച്ചതിനെ തുടർന്നാണ് മരണമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ഏറാമല എടോത്ത് മീത്തൽ വിജീഷിനെ (33) വടകര പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി