വയനാട്: വിവാദ സിനിമയായ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തീരുമാനം. വരുന്ന ശനിയാഴ്‌ചയാണ് പ്രദർശനം. സിനിമ കാണണമെന്ന് സിറോ മലബാർ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്‌തു.
തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശേരി കെസിവൈഎം ആരോപിച്ചു. 300 ക്രിസ്‌ത്യൻ പെൺകുട്ടികൾ മതംമാറ്റത്തിന് ഇരയായി. സംഘടിത നീക്കം നടക്കുന്നു. കുട്ടികളെ ബോധവൽക്കരിക്കാനാണ് സിനിമ പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡണ്ട് റിച്ചാർഡ് ജോൺ പ്രതികരിച്ചു.
സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു. ഈ മാസം നാലിന് ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചിരുന്നു.
ദൂരദർശൻ സിനിമ സംപ്രേഷണം ചെയ്യുന്നതിന് തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത സിനിമ പ്രദർശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ളാസുകൾ നടക്കുന്ന പള്ളികളിൽ കൗമാരക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് ചിത്രം പ്രദർശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെ കുറിച്ചുള്ള ക്ളാസിന്റെ ഭാഗമായിരുന്നു പ്രദർശനമെന്നാണ് വിശദീകരണം.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ