തിരുവനന്തപുരം: ആർഎസ്‌എസിന്റെ രാഷ്‌ട്രീയ ലക്ഷ്യമെന്ന് പരക്കെ ആരോപണമുയർന്ന ‘കേരള സ്‌റ്റോറി’ ദൂരദർശൻ പ്രക്ഷേപണം ചെയ്‌തു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനും തിരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതികൾ തള്ളിയാണ് വെള്ളിയാഴ്‌ച രാത്രി ചിത്രം സംപ്രേഷണം ചെയ്‌തത്.
രാജ്യത്തെ വർഗീയമായി വിഭജിക്കാനുള്ള സംഘ്പരിവാറിന്റെ വിഷലിപ്ത അജണ്ടയുടെ ഭാഗമാണ്ചിത്രമെന്നും ദൂരദർശൻ തീരുമാനം കേരളത്തിലെ ജനങ്ങളെ നേരിട്ട് അപമാനിക്കുന്നതാണെന്നും കമ്മീഷന് നൽകിയ പരാതിയിൽ പ്രതിപക്ഷ നേതാവ് ആരോപിച്ചു. ധ്രുവീകരണ നീക്കം നടത്തി വോട്ട് നേടാനുള്ള ശ്രമമാണ് കേരള സ്‌റ്റോറി പ്രദർശനത്തിന് പിന്നിലെന്ന് എംവി ഗോവിന്ദനും ആരോപിച്ചു.
‘കേരള സ്‌റ്റോറി’ സിനിമ ദൂരദർശനിൽ പ്രദർപ്പിക്കുന്നതിനെതിരായ ഹരജി ഹൈകോടതി പരിഗണിച്ചെങ്കിലും ഇടപെട്ടില്ല. വെള്ളിയാഴ്‌ച (ഏപ്രിൽ അഞ്ചിന്) രാത്രി ദൂരദർശനിൽ സിനിമ പ്രദർശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ നേതാവും മുൻ എംഎൽഎയുമായ രാജാജി മാത്യു തോമസും തിരുവനന്തപുരം സ്വദേശി കെജി സൂരജുമാണ് ഹരജി നൽകിയത്.
തെരഞ്ഞെടുപ്പ് കമീഷന് ഇതുസംബന്ധിച്ച് ഇ-മെയിലിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പരാതിയിലെ നടപടിക്ക് കാക്കാതെ നേരിട്ട് കോടതിയിലെത്തിയത് ചൂണ്ടിക്കാട്ടിയ ജസ്‌റ്റിസ് ടിആർ രവി ഹരജിയിൽ ഇടപെടാനാവില്ലെന്ന് വ്യക്‌തമാക്കുകയായിരുന്നു. തുടർന്ന് ഹരജി ഏപ്രിൽ 11ന് പരിഗണിക്കാൻ മാറ്റിയെങ്കിലും സിനിമ പ്രദർശിപ്പിച്ചു.
സിനിമ പ്രദർശിപ്പിക്കുന്നതിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ ദൂരദർശൻ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയിരുന്നു. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ യൂത്ത് കോൺഗ്രസും പ്രതിഷേധിച്ചു. സെൻസർ ബോർഡിന്റെ അംഗീകാരത്തോടെ തിയറ്ററിൽ റിലീസ് ചെയ്‌ത സിനിമ ദൂരദർശൻ സംപ്രേഷണം ചെയ്യുന്നതിൽ എന്താണു തെറ്റെന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്‌ഥാനാർഥി കൂടിയായ കേന്ദ്രമന്ത്രി വി മുരളീധരൻ ചോദിച്ചു.
MOST READ | കെജ്‌രിവാളിനെ നീക്കണം; ഇടപെടാതെ ഹൈക്കോടതി