തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിയ സാഹചര്യത്തിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിർണായക യോഗം ഇന്ന് നടക്കും. ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഇത് ചർച്ച ചെയ്യാനാണ് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നത്.
സംസ്‌ഥാനത്തെ നിലവിലെ സ്‌ഥിതിഗതികൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. തുടർന്നായിരിക്കും തീരുമാനം ഉണ്ടാവുക. ലോഡ് ഷെഡിങ് ആവശ്യമായി വന്നാൽ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ തീരുമാനം പ്രഖ്യാപിക്കുകയുള്ളൂ. കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗവും സർവകാല റെക്കോർഡിലാണ്.
കൂടുതൽ വൈദ്യുതി ഉപയോഗിക്കുമ്പോൾ പലയിടങ്ങളിലും ട്രാൻസ്‌ഫോർമർ കേടുവരുന്നതും വൈദ്യുതി വിതരണം നിലയ്‌ക്കുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് നിയന്ത്രണം വേണമെന്ന നിലപാടിലാണ് കെഎസ്ഇബി. അണക്കെട്ടുകളിൽ രണ്ടാഴ്‌ചത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ലോഡ് കൂടി ട്രാൻസ്‌ഫോർമറുകൾ ട്രിപ്പ് ആകുന്നുവെന്നും, ഇതുവരെ 700-ലധികം ട്രാൻസ്‌ഫോർമറുകൾ തകരാറിലായെന്നും കെഎസ്ഇബി വ്യക്‌തമാക്കി.
ഇക്കാരണത്താൽ 15 മുതൽ അരമണിക്കൂർ വരെ അപ്രഖ്യാപിത ലോഡ് ഷെഡിങ് നടപ്പാക്കേണ്ടിവരുന്നു. നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതോടെ ജീവനക്കാർക്കെതിരെ ജനം തിരിയുന്നത് ഒഴിവാക്കാൻ സർക്കാർ തലത്തിൽ തീരുമാനം എടുക്കണമെന്നും കെഎസ്ഇബി പറയുന്നു.
Most Read| കൊച്ചുമിടുക്കി ഫെസ്‌ലിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്!