തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്ക് എതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്‌എച്ച്‌ഒക്കെതിരെയും ബസ് ഡ്രൈവർ യദു നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിങ് ഡയറക്‌ടറും അന്വേഷണം നടത്തി ഒരാഴ്‌ചക്കകം റിപ്പോർട് സമ്മർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിൽ പറയുന്നു. മേയ് ഒമ്പതിന് തിരുവനന്തപുരത്ത് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടുപേർ എന്നിവർക്ക് എതിരെയാണ് പരാതി. ഏപ്രിൽ 27ന് കെഎസ്ആർടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്‌തു. ഏപ്രിൽ 27ന് രാത്രി പത്തരയ്‌ക്ക് കന്റോൺമെന്റ് പോലീസിന് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്‌തില്ലെന്നും പരാതിയിൽ പറയുന്നു.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്