തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ കൂടുതൽ അന്വേഷണവുമായി പോലീസ്. തർക്കവുമായി ബന്ധപ്പെട്ട കേസിൽ കെഎസ്ആർടിസി കണ്ടക്‌ടർ സുബിനെ ചോദ്യം ചെയ്യുകയാണ്. തർക്കത്തിന് പിന്നാലെ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണ് സുബിനെ തമ്പാനൂർ പോലീസ് ചോദ്യം ചെയ്യുന്നത്.
സംഭവത്തെപ്പറ്റി താൻ നൽകിയ മൊഴിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് സുബിൻ നേരത്തെ പറഞ്ഞിരുന്നു. തർക്കത്തിന്റെയും ഡ്രൈവർ വാഹനം ഓടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതടങ്ങിയ മെമ്മറി കാർഡാണ് നഷ്‌ടപ്പെട്ടത്.
കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിൽ തർക്കമുണ്ടായ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെയും കോടതി നിർദ്ദേശം പ്രകാരം പോലീസ് കേസെടുത്തിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പോലീസ് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. മേയർക്കും എംഎൽഎക്കുമെതിരെ എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.
ഡ്രൈവർ യദുവിന്റെ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങൾ തന്നെയാണ് എഫ്‌ഐആറിൽ ഉള്ളത്. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചുവെന്നായിരുന്നു യദുവിന്റെ ആരോപണം. സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ചു കയറിയെന്നും അസഭ്യവാക്കുകൾ ഉപയോഗിച്ചതായും എഫ്ഐആറിലുണ്ട്.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി