തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ് എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസിനാണ് കോടതി കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പൊതുഗതാഗതം സ്‌തംഭിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി ഡ്രൈവർ യദു നൽകിയ ഹരജിയിലാണ് തിരുവനന്തപുരം ജൂഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞത്. ഇവരെ കൂടാതെ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്ക് എതിരെയും കേസെടുക്കണമെന്ന് യദു ആവശ്യപ്പെട്ടിരുന്നു.
കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസിൽ അതിക്രമിച്ചു കടന്നെന്നും അന്യായമായി തടഞ്ഞുവെച്ചെന്നും അസഭ്യം പറഞ്ഞുവെന്നും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് യദു കോടതിയിൽ പരാതി നൽകിയത്. പരാതി കോടതി പോലീസിന് കൈമാറി. ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെയും പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയെ സമീപിച്ചത്.
അതിനിടെ, ബസിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. പാപ്പനംകോടുള്ള കെഎസ്ആർടിസി വർക്ക്‌ഷോപ്പിൽ വെച്ചാണ് ക്യാമറകൾ സ്‌ഥാപിച്ചത്. ഇവിടെ നിന്നുള്ള രേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഏപ്രിൽ 27ന് തിരുവനന്തപുരം പാളയത്ത് വെച്ചാണ് സംഭവം നടന്നത്. കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തിരുന്നു.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി