ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ഡെൽഹി മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ ഇടപെടാതെ ഡെൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്ന് വ്യക്‌തമാക്കിയാണ് ഹൈക്കോടതി ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ചത്.
മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് മാറണോ എന്നത് കെജ്‌രിവാൾ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്‌തിപരമായ താൽപര്യങ്ങൾ ദേശീയ താൽപര്യത്തിന് കീഴിലായിരിക്കണമെന്നും കോടതി ഓർമിപ്പിച്ചു. അതേസമയം, അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി ഹൈക്കോടതി വിധി പറയാൻ മാറ്റി.
നാല് മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ജസ്‌റ്റിസ് സ്വർണകാന്ത ശർമ കേസ് വിധി പറയുന്നതിനായി മാറ്റിയത്. കെജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വിയും വിക്രം ചൗധരിയും ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവും ഹാജരായി. അധിക്ഷേപിക്കാനും അശക്‌തനാക്കാനുമാണ് തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇഡി തിടുക്കത്തിൽ കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തതെന്ന് മനു സിങ്‌വി കോടതിയിൽ വാദിച്ചു.
Most Read| രണ്ട് ലക്ഷം രൂപക്ക് ലോകത്തിലെ ഏറ്റവും വലിയ കപ്പലിൽ 7 ദിവസത്തെ യാത്ര!