ന്യൂഡെൽഹി: ഡെൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ സിജെപി പ്രവർത്തകരെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം. സമരക്കാരുമായി എവിടെവെച്ചും ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സിജെപി നേതാക്കളെ ഇന്നലെ മുതൽ നാലുതവണ ചർച്ചയ്ക്ക് ക്ഷണിച്ചതായും അദ്ദേഹം വ്യക്തമാക്കി.
”നിങ്ങളുടെ എല്ലാ പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഏത് സമയത്തും എവിടെവെച്ചും സർക്കാർ തയ്യാറാണെന്ന് യുവസുഹൃത്തുക്കളെ അറിയിക്കുകയാണ്. ജെപി നദ്ദയുടെ ഓഫീസിലോ വീട്ടിലോ വെച്ചും ചർച്ചയാകും. ഞങ്ങൾ ദുരഭിമാനം വച്ചുപുലർത്തുന്നില്ല. ഞാനും കേന്ദ്ര ആരോഗ്യമന്ത്രിയും ചർച്ചയിൽ പങ്കെടുക്കും. വിദ്യാർഥികളുടെ ക്ഷേമത്തിനായി സർക്കാർ കൈക്കൊള്ളുന്ന നടപടികളുടെ ഒരു ഭാഗമാണിത്. വന്ന് ചർച്ചയിൽ പങ്കെടുക്കണമെന്ന് നിങ്ങളോട് വിനയത്തോടെ ആവശ്യപ്പെടുകയാണ്”- ജിതേന്ദ്ര സിങ് പറഞ്ഞു.
അതേസമയം, കേന്ദ്രത്തിന്റെ ക്ഷണം സിജെപി വീണ്ടും നിരസിച്ചു. ജന്തർ മന്തറിലെ പ്രതിഷേധ വേദിയിലെത്തി ചർച്ച നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് സിജെപി വക്താവ് അഷുതോഷ് റാങ്ക പറഞ്ഞു.
”ഞങ്ങൾ അവരോട് ജന്തർ മന്തറിൽ വരാനാണ് പറഞ്ഞത്. അവർ അത് നിരസിച്ചു. നദ്ദയുടെ വീട്ടിലേക്ക് ചെല്ലാനാണ് അവർ ഞങ്ങളോട് പറയുന്നത്. അത് വേണോയെന്ന് സമരക്കാരോട് ചോദിച്ചപ്പോൾ വേണ്ട എന്ന് ഒറ്റ സ്വരത്തിൽ പറഞ്ഞു. അതുകൊണ്ട് ഞങ്ങൾ പോകില്ല. ജനങ്ങളാണ് തീരുമാനിച്ചത്”- അഷുതോഷ് റാങ്ക പറഞ്ഞു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!



































