കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ‘ഇന്ത്യ’ സഖ്യത്തിന് കനത്ത തിരിച്ചടി നൽകി മുഖ്യമന്ത്രി മമത ബാനർജി. തിരഞ്ഞെടുപ്പിൽ പശ്‌ചിമ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. കോൺഗ്രസുമായി സഖ്യത്തിനില്ല. തൃണമൂൽ മതേതര പാർട്ടിയാണെന്നും ബിജെപിയെ ഒറ്റക്ക് നേരിടുമെന്നും മമത വ്യക്‌തമാക്കി.
‘ഇന്ത്യ’ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ സംബന്ധിച്ച് കോൺഗ്രസുമായി യോജിപ്പിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് മമതയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മമത ബാനർജി അറിയിച്ചു. തൃണമൂൽ കോൺഗ്രസുമായി സീറ്റ് ചർച്ച നടക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. പിന്നാലെയാണ് നിലപാട് വ്യക്‌തമാക്കി മമത ബാനർജി രംഗത്തെത്തിയത്.
‘എനിക്ക് കോൺഗ്രസുമായി ഒരു ബന്ധവുമില്ല. ബംഗാളിൽ ഞങ്ങൾ ഒറ്റയ്‌ക്ക് പോരാടും. തിരഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തിൽ തീരുമാനം എടുക്കും’- മമത വ്യക്‌തമാക്കി. അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് വരുന്ന കാര്യം തന്നെ അറിയിക്കാനുള്ള മര്യാദ പോലും കോൺഗ്രസ് കാണിച്ചില്ലെന്നും മമത തുറന്നടിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ രണ്ടു സീറ്റ് നൽകാമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാഗ്‌ദാനം കോൺഗ്രസ് തള്ളിയിരുന്നു. ആറ് സീറ്റെങ്കിലും വേണമെന്ന് കോൺഗ്രസും അത്രയും ജയിക്കാനുള്ള സാധ്യത കോൺഗ്രസിനില്ലെന്ന് തൃണമൂലും വ്യക്‌തമാക്കിയതോടെ ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകളിൽ പ്രതിസന്ധി രൂക്ഷമായി.
നിലവിൽ കോൺഗ്രസിന്റെ കൈവശമുള്ള രണ്ടു സീറ്റ് നൽകാമെന്ന് തൃണമൂൽ നിലപാട് എടുത്തതാണ് കല്ലുകടിയായത്. ഈ സീറ്റുകളിൽ മൽസരിക്കാൻ തൃണമൂലിന്റെ ഔദാര്യം ആവശ്യമില്ലെന്ന് പിസിസി പ്രസിഡണ്ട് അധീർ രഞ്‌ജൻ ചൗധരി വ്യക്‌തമാക്കിയിരുന്നു.
Most Read| ഹമാസ് ആക്രമണം; ഒറ്റദിവസം 24 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ