ന്യൂഡെൽഹി: രൂപയുടെ മൂല്യശോഷണം അതിന്റെ സർവകാല റെക്കോർഡിലാണ് നിലവിലുള്ളത്. ഒരു ഡോളര്‍ ലഭിക്കാന്‍ 83.51 രൂപ നല്‍കേണ്ട ഈ അവസ്‌ഥ, പശ്‌ചിമേഷ്യയിലെ സംഘര്‍ഷവും യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്‌ക്കൽ വൈകുമെന്ന സൂചനയും കാരണമാണെന്നാണ് വിശദീകരണം.
ഏപ്രില്‍ നാലിന് രേഖപ്പെടുത്തിയ 83.4550 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും താഴ്ന്ന മൂല്യം. ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപം ഗണ്യമായി കുറഞ്ഞത് രൂപയുടെ മൂല്യം ഇടിയാൻ കാരണമായി. വിനിമയനിരക്കിലെ ചാഞ്ചാട്ടം ആരോഗ്യകരമായ രീതിയിൽ പിടിച്ചുനിർത്താൻ ആർബിഐയുടെ ഇടപെടൽ ഉണ്ടാകുമോ എന്നതാണ് വിപണി ഉറ്റുനോക്കുന്നത്.
ഡോളര്‍ സൂചികയാകട്ടെ ആറ് മാസത്തെ ഉയര്‍ന്ന നിലയിലേക്ക് കുതിക്കുകയും ചെയ്‌തു. ഏഷ്യന്‍ കറന്‍സികളിലേറെയും തകര്‍ച്ച നേരിട്ടു. യുഎസിലെ ട്രഷറി ആദായത്തിലും കുതിപ്പുണ്ടായി. പത്ത് വര്‍ഷത്തെ കടപ്പത്ര റിട്ടേണ്‍ 4.66 ശതമാനത്തിലെത്തി.
അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനവും രൂപയെ ബാധിച്ചു. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയുന്നതും ഓഹരി വിപണിയിലെ തകര്‍ച്ചയും രൂപയെ റെക്കോഡ് ഇടിവിലേക്ക് നയിച്ചു. രൂപ ക്ഷയിക്കുമ്പോൾ കയറ്റുമതി കൂടേണ്ടതാണ്. എന്നാൽ, അതുണ്ടാകില്ല എന്നാണ് വിലയിരുത്തൽ. കാരണം, ലോകത്തെ ഒട്ടുമിക്ക കറൻസികളും ഡോളറിനെതിരെ മൂല്യശോഷണം നേരിടുന്ന അവസ്‌ഥയിലാണ് ഉള്ളത്.
MOST READ | കെജ്‌രിവാളിന്റെ ഹരജി: ഇഡി 29നകം മറുപടി നൽകണം