ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ ഇഡിക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഇഡിയുടെ മറുപടിക്ക് ശേഷം ഹരജിയിൽ വാദം കേൾക്കാമെന്ന് കോടതി വ്യക്‌തമാക്കി.
ഈ മാസം 29നകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിനെ ബാധിക്കുമെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി വാദിച്ചെങ്കിലും ഇഡി ഇത് എതിർത്തു. ഹരജി നേരത്തെ പരിഗണിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഇഡി അറസ്‌റ്റ് ചെയ്‌തതിനെതിരെ കെജ്‌രിവാൾ സമർപ്പിച്ച ഹരജി ഡെൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. മതിയായ തെളിവുകൾ ഹാജരാക്കാൻ ഇഡിക്ക് സാധിച്ചെന്ന് വ്യക്‌തമാക്കിയാണ് ഹൈക്കോടതി ഹരജി തള്ളിയത്. കെജ്‌രിവാളിന്റെ അറസ്‌റ്റ് നിയമപരമാണ്. കെജ്‌രിവാൾ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ട്. ലഭിച്ച പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിലവഴിച്ചതായും ഹൈക്കോടതി വിശദമാക്കിയിരുന്നു.
കെജ്‌രിവാളിന് മുഖ്യമന്ത്രിയെന്ന നിലയിലുലുള്ള പ്രത്യേക പരിഗണന നൽകാനാവില്ലെന്നും രാഷ്‌ട്രീയത്തിനല്ല, നിയമത്തിനാണ് കോടതിയുടെ പ്രഥമ പരിഗണന എന്നുമായിരുന്നു ഡെൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. അറസ്‌റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇഡി നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ഹരജി നൽകിയിരുന്നത്. അതേസമയം, കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി ഡെൽഹി റോസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടി.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്