ന്യൂഡെൽഹി: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നത്.
ഇന്ന് രാവിലെ പത്തരയോടെ കെജ്‌രിവാളിന്റെ അഭിഭാഷകൻ, ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് മുമ്പാകെ വിഷയം ഉന്നയിക്കുകയും ഇക്കാര്യത്തിൽ അന്തിമവാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. അറസ്‌റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇഡി നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ഹരജി നൽകിയിരുന്നത്. എന്നാൽ, മതിയായ തെളിവുകൾ ഹാജരാക്കാൻ ഇഡിക്ക് സാധിച്ചെന്ന് വ്യക്‌തമാക്കിയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം കെജ്‌രിവാളിന്റെ ഹരജി തള്ളിയത്.
കെജ്‌രിവാളിന്റെ അറസ്‌റ്റ് നിയമപരമാണ്. കെജ്‌രിവാൾ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ട്. ലഭിച്ച പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിലവഴിച്ചെന്നും കോടതി വ്യക്‌തമാക്കിയിരുന്നു. മൂന്ന് പേരാണ് കേസിൽ മാപ്പുസാക്ഷികളായി കെജ്‌രിവാളിനെതിരെ മൊഴി നൽകിയത്. മദ്യനയവുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നും തെളിവുകൾ വ്യക്‌തമാക്കുന്നതായി ജസ്‌റ്റിസ് സ്വർണകാന്ത ശർമ വിധിയിൽ പറഞ്ഞു.
മാർച്ച് 21നാണ് ഇഡി കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുകയാണ് അദ്ദേഹം. സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് എഎപിയും അറിയിച്ചിട്ടുണ്ട്. അറസ്‌റ്റ് നടപടി അംഗീകരിക്കുന്നതിന് തുല്യമാകുമെന്നതിനാൽ കെജ്‌രിവാൾ ഇതുവരെ ജാമ്യാപേക്ഷ നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!