കോട്ടയം: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം. ബന്ധുക്കളെത്തി അനീഷിന്റെ (43) മൃതദേഹം തിരിച്ചറിഞ്ഞു. ഇക്കാര്യം അധികൃതർ മുംബൈയിലെ നോർക്ക ഓഫീസിനെ അറിയിച്ചു. 16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്.
അർധരാത്രിയോടെയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം. നിലവിൽ മൃതദേഹം മണിപ്പാൽ ആശുപത്രിയിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചു. നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ (എൻഎച്ച്പിസി) സീനിയർ മാനേജറും ജിയോളജിസ്റ്റുമായ അനീഷ് കോട്ടയം പാമ്പാടി സ്വദേശിയാണ്.
എൻഎച്ച്പിസി ഉദ്യോഗസ്ഥരും നിർമാണക്കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളുമാണ് മണ്ണിടിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ തുരങ്കത്തിൽ കുടുങ്ങിയത്. സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുകയായിരുന്ന തുരങ്കത്തിലാണ് മീഥെയ്ൻ വാതക സ്ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു അപകടം.
ദുരന്തത്തിൽ 22 മരണം സ്ഥിരീകരിച്ചു. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അനീഷിന്റെ ഭാര്യ ഡോ. സംഗീത, സഹോദരൻ ബിനീഷ് എന്നിവർ ഇന്നലെ സിക്കിമിൽ എത്തിയിരുന്നു. ഡെൽഹിയിൽ എത്തിയ ഇവരെ എൻഎച്ച്പിസി അധികൃതർ വിമാനമാർഗം സിക്കിമിൽ എത്തിക്കുകയായിരുന്നു.
ഹരിയാനയിലായിരുന്ന അനീഷിന് ഏഴുമാസം മുമ്പാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്. ഹരിയാനയിൽ കുടുംബസമേതമായിരുന്നു താമസം. അനീഷിന് സിക്കിമിലേക്ക് മാറ്റം ലഭിച്ചതോടെ ഭാര്യയും മക്കളും നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. മണർകാട് കൊച്ചുമറ്റം തോട്ടയ്ക്കാട് ഗവ. ഹൈസ്കൂൾ അധ്യാപകനായിരുന്ന പികെ മോഹനന്റെയും അധ്യാപികയായിരുന്ന അമ്മിണിക്കുട്ടിയുടെയും മകനാണ് അനീഷ്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി



































