ന്യൂഡെൽഹി: ഡെൽഹി കോർപറേഷനിൽ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ രാഷ്‌ട്രീയ പ്രതിസന്ധിയുടെ നിഴലിലാണ് ആംആദ്‌മി പാർട്ടി. എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ നിലവിൽ തിഹാർ ജയിലിലാണ്. തിരഞ്ഞെടുപ്പിനെ നേരിടാൻ അമരക്കാരൻ ഇല്ലാതായതോടെ എഎപി ആകുലതയിലാണ്.
മുനിസിപ്പൽ കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് എഎപിയെ സംബന്ധിച്ച് വെല്ലുവിളിയാകും. കെജ്‌രിവാളിന്റെ അഭാവം മുതലാക്കി കോർപറേഷൻ ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുമെന്ന ആശങ്കയുള്ളതിനാൽ ഏറെ കരുതലയോടെയാകും എഎപി തിരഞ്ഞെടുപ്പിനെ നേരിടുക. 26നാണ് തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് എഎപി-ബിജെപി ബലപരീക്ഷണത്തിന് ഇത് കളമൊരുക്കും.
26ന് രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ് നടക്കുക. നാമനിർദ്ദേശപത്രിക നൽകാനുള്ള അവസാന തീയതി 18 ആണ്. സൗത്ത്, നോർത്ത്, ഈസ്‌റ്റ് ഡെൽഹി മുനിസിപ്പൽ കോർപറേഷനുകൾ ലയിപ്പിച്ചാണ് മുനിസിപ്പൽ കോർപറേഷൻ രൂപീകരിച്ചത്. 15 വർഷം തുടർച്ചയായി കോർപറേഷനുകൾ ഭരിച്ചിരുന്ന ബിജെപിയുടെ കുത്തക തകർത്താണ് എഎപി ഡെൽഹി മുനിസിപ്പൽ കോർപറേഷനിൽ വൻ വിജയം നേടിയത്.
ആകെ 150 വാർഡുകളുള്ള കോർപറേഷനിൽ 134 എണ്ണത്തിൽ എഎപി വിജയിച്ചിരുന്നു. ബിജെപിക്ക് 105 കൗൺസിലർമാരുണ്ട്. 2023 ഫെബ്രുവരി 21ന് നടന്ന തിരഞ്ഞെടുപ്പിൽ മേയറായി എഎപിയുടെ ഷെല്ലി ഒബ്‌റോയ്, ഡെപ്യൂട്ടി മേയറായി എഎപിയുടെ ആലേ മുഹമ്മദ് ഇഖ്ബാൽ എന്നിവരാണ് വിജയിച്ചത്. എഎപി- ബിജെപി സംഘർഷം മൂലം തിരഞ്ഞെടുപ്പ് തടസപ്പെട്ടതിനെ തുടർന്ന് സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് വോട്ടെടുപ്പ് നടന്നത്.
Most Read| രണ്ട് ലക്ഷം രൂപക്ക് ലോകത്തിലെ ഏറ്റവും വലിയ കപ്പലിൽ 7 ദിവസത്തെ യാത്ര!