കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ വീണ്ടും കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസയച്ചു. ബുധനാഴ്‌ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമൻസ് ആയച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലായതിനാൽ അസൗകര്യം അറിയിച്ച് ഹാജരാകുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ് എംഎം വർഗീസ്. കരുവന്നൂർ വിഷയത്തിൽ വർഗീസിനെ മുൻപും ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്‌തതാണ്. ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് പങ്കുണ്ടെന്നാണ് ഇഡി വ്യക്‌തമാക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനും ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും അന്വേഷണത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് ഇഡി കത്ത് നൽകി. ചട്ടങ്ങൾ ലംഘിച്ച് ബാങ്കിൽ പാർട്ടി അക്കൗണ്ടുകൾ തുറന്നെന്നാണ് ഇഡിയുടെ കണ്ടെത്തൽ. തൃശൂരിൽ 17 ഏരിയ കമ്മിറ്റികളുടെ കീഴിൽ ഏകദേശം 25ലേറെ രഹസ്യ അക്കൗണ്ടുകൾ കണ്ടെത്തുകയും കഴിഞ്ഞ പത്ത് വർഷത്തിനിടെ 100 കോടിക്ക് മുകളിലുള്ള ഇടപാടുകൾ ഇവയിലൂടെ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സഹകരണ നിയമങ്ങൾ ലംഘിച്ചും ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പാർട്ടി ഓഫീസിന് ഭൂമി വാങ്ങാനും പാർട്ടി ഫണ്ട്, ലെവി എന്നിവ ശേഖരിക്കാനുമാണ് സിപിഎമ്മിന്റെ പേരിൽ അഞ്ച് ബാങ്ക് അക്കൗണ്ടുകൾ തുറന്നതെന്നാണ് ഇഡി റിപ്പോർട്ടിലുള്ളത്.
Most Read| വ്യാജ പരസ്യം; പതഞ്‌ജലിയുടെ ‘മാപ്പ്’ മൈക്രോ സ്‌കോപ്പ് വെച്ച് നോക്കേണ്ടി വരുമോ?