ന്യൂഡെൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പതഞ്‌ജലിയുടെ ‘മാപ്പ്’ മൈക്രോ സ്‌കോപ്പ് വെച്ച് നോക്കേണ്ടി വരുമോയെന്ന് പരിഹസിച്ചു സുപ്രീം കോടതി. സാധാരണ പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്ന അത്ര വലിപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്ന് കോടതി ചോദിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട പതഞ്‌ജലിക്കെതിരായ കോടതിയലക്ഷ്യ ഹരജി കോടതി ഈ മാസം 30ലേക്ക് മാറ്റി. പതഞ്‌ജലിയുടെ മാനേജിങ് ഡയറക്‌ടർ ആചാര്യ ബാലകൃഷ്‌ണയും ബാബ രാംദേവും കോടതിയിൽ ഇന്ന് ഹാജരായിരുന്നു. പത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചെന്നും ഇക്കാര്യം വ്യക്‌തമാക്കി വാർത്താ സമ്മേളനം നടത്തിയെന്നും പതഞ്‌ജലിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹ്തഗി പറഞ്ഞു.
എന്നാൽ, നിങ്ങൾ പത്രങ്ങളിൽ സാധാരണ നൽകാറുള്ള ഫുൾ പേജ് പരസ്യങ്ങളുടെ അത്രക്കുണ്ടായിരുന്നോ മാപ്പപേക്ഷ എന്നായിരുന്നു ജസ്‌റ്റിസ് ഹിമ കൊഹ്‌ലിയുടെ ചോദ്യം. 67 പത്രങ്ങളിൽ മാപ്പപേക്ഷ പരസ്യമായി നൽകി. ഇതിന് ലക്ഷക്കണക്കിന് രൂപ ചിലവായെന്നും റോഹ്‌തഗി പറഞ്ഞു. നിങ്ങൾ സാധാരണ നൽകാറുള്ള പരസ്യങ്ങളുടെ അത്രയും രൂപ മാപ്പപേക്ഷയ്‌ക്ക് ചിലവായോയെന്നും കോടതി ചോദിച്ചു.
പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ പകർപ്പുകൾ ഹാജരാക്കാത്തതിന് കോടതി പതഞ്‌ജലിയുടെ അഭിഭാഷകനെ ശാസിച്ചു. അടുത്ത തവണ ഇവയെല്ലാം ഹാജരാക്കണമെന്നും നിർദ്ദേശിച്ചു. എന്ത് വലിപ്പത്തിലാണ് മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് തങ്ങൾക്ക് കാണണം. മാപ്പ് പ്രസിദ്ധീകരിച്ചത് മൈക്രോ സ്‌കോപ്പ് വെച്ച് നോക്കി കണ്ടുപിടിക്കേണ്ട അവസ്‌ഥ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.
Most Read| നെസ്‌ലെക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ