ന്യൂഡെൽഹി: ‘നെസ്‌ലെ’ വിൽക്കുന്ന ബേബി ഫുഡിൽ പഞ്ചസാര കൂടുതൽ അളവിൽ ചേർക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. എൻജിഒ ആയ പബ്ളിക് ഐയും രാജ്യാന്തര ബേബിഫുഡ് ആക്ഷൻ നെറ്റ്‌വർക്കും പുറത്തുവിട്ട റിപ്പോർട്ടിലാണ് ദക്ഷിണേന്ത്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ആശങ്കയുണ്ടാക്കുന്ന വെളിപ്പെടുത്തൽ ഉള്ളത്.
ഇതേ കമ്പനി യൂറോപ്പിലും യുകെയിലും വിൽക്കുന്ന സമാന ഉൽപ്പന്നവുമായുള്ള താരതമ്യത്തിലാണ് പിന്നാക്ക രാജ്യങ്ങളോടുള്ള വേർതിരിവ് വ്യക്‌തമാകുന്നത് എന്നായിരുന്നു റിപ്പോർട്. ആഡസ് ഷുഗർ കൂടുതൽ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ഇക്കാര്യം പരിശോധിക്കും. കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റിയുടെയും (സിസിപിഐ), ദേശീയ ബാലാവകാശ കമ്മീഷന്റെയും (എൻസിപിസിആർ) നിർദ്ദേശ പ്രകാരമാണ് അന്വേഷണം.
യുകെയിലും ജർമനിയിലും ആറുമാസം പ്രായമുള്ള കുട്ടികൾക്കായി നെസ്‌ലെ തയ്യാറാക്കിയ ഗോതമ്പ് കൊണ്ടുള്ള സെറിലാക്കിൽ ആഡസ് ഷുഗർ ഇല്ല. അതേസമയം, ഇന്ത്യയിൽ നെസ്‌ലെ വിൽപ്പന നടത്തിയ 15 സെറിലാക് ഉൽപ്പന്നങ്ങളിലും കാര്യമായി (ഒരു കപ്പിൽ ശരാശരി 2.7 ഗ്രാം) ആഡസ് ഷുഗർ ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ഇന്ത്യയിൽ വിൽപ്പന നടത്തുന്ന സെറിലാക്കിന്റെ കവറിൽ ഇക്കാര്യം വ്യക്‌തമാണെന്നും റിപ്പോർട്ടിലുണ്ട്.
തായ്‌ലൻഡിലും ഫിലിപ്പീൻസിലും ഇതേ രീതിയിലാണ് ആഡസ് ഷുഗർ ചേർത്തിരിക്കുന്നത്. ഫിലിപ്പീൻസിലെ പാക്കേജിൽ അത് വ്യക്‌തമാക്കിയിട്ടില്ലെന്നും ആരോപണം വന്നു. അതേസമയം, ഇന്ത്യയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ ആഡസ് ഷുഗറിന്റെ അളവ് അഞ്ചുവർഷത്തിനിടെ 30 ശതമാനം വരെ കുറച്ചുവെന്നാണ് നെസ്‌ലെ ഇന്ത്യ വിശദീകരിക്കുന്നത്.
ഇന്ത്യയിൽ പാലിക്കേണ്ട പ്രോട്ടോകോൾ പ്രകാരമാണോ നെസ്‌ലെ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതെന്നും അവയ്‌ക്ക് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ലൈസൻസ് ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് എൻസിപിസിആർ നിർദ്ദേശം നൽകിയിരിക്കുന്നത്. ബേബി ഫുഡിന്റെ കാര്യത്തിൽ അതോറിറ്റി തയ്യാറാക്കിയ മാർഗരേഖയുടെ വിവരങ്ങളും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും