ന്യൂഡെൽഹി: രാജ്യത്ത് 2000 രൂപാ നോട്ടുകൾ റിസർവ് ബാങ്ക് നിരോധിച്ചതിന് പിന്നാലെ പല ഊഹാപോഹങ്ങളും ഉടലെടുത്തിരുന്നു. പുതിയ നോട്ടുകൾ അവതരിപ്പിക്കുന്നതിനായി ആർബിഐ 500 രൂപാ നോട്ടുകൾ പിൻവലിക്കുമെന്നും 2016ലെ നോട്ട് നിരോധന സമയത്ത് നിരോധിച്ച 1000 രൂപാ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിൽ വ്യക്‌തത വരുത്തിയിരിക്കുകയാണ് ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ്.
500 രൂപാ നോട്ടുകൾ പിൻവലിക്കുന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങളെല്ലാം ശക്‌തികാന്ത ദാസ് തള്ളി. ആർബിഐ 500 രൂപ പിൻവലിക്കുന്നതിനെ കുറിച്ചോ 1000 രൂപയുടെ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുന്നതിനെ കുറിച്ചോ ആലോചിക്കുന്നില്ല. ഊഹാപോഹങ്ങൾ നടത്തരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിക്കുന്നുവെന്നും ശക്‌തികാന്ത ദാസ് പറഞ്ഞു.
സെപ്‌റ്റംബർ 30 വരെ 2000ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസരം ഉണ്ടാകും. ഇതിന്റെ പരിധി 20,000 രൂപയായി നിശ്‌ചയിച്ചിരുന്നു. ആകെ 3.62 ലക്ഷം കോടി രൂപയുടെ നോട്ടുകൾ പ്രചാരത്തിലുണ്ടെന്ന് ശക്‌തികാന്ത ദാസ് പറഞ്ഞു. പ്രഖ്യാപനത്തിന് ശേഷം ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ 2000 രൂപയുടെ നോട്ടുകൾ തിരിച്ചെത്തി. ഇത് പ്രചാരത്തിൽ ഉണ്ടായിരുന്ന 2000 രൂപാ നോട്ടുകളുടെ ഏകദേശം 50 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രചാരത്തിൽ നിന്ന് തിരിച്ചെത്തിയ മൊത്തം നോട്ടുകളിൽ 85 ശതമാനവും ബാങ്ക് നിക്ഷേപത്തിലൂടെ തിരിച്ചെത്തിയതാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read: പുതിയ പണനയം പ്രഖ്യാപിച്ചു റിസർവ് ബാങ്ക്; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും