ന്യൂഡെൽഹി: രാജ്യത്ത് 2,000 രൂപ നിരോധിച്ചതിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്‌തികാന്ത ദാസ്. 2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ ജനം തിരക്ക് കൂട്ടേണ്ട കാര്യമില്ലെന്നും, സെപ്‌റ്റംബർ 30 വരെ നാല് മാസം സമയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതലാണ് രാജ്യത്ത് 2000 രൂപാ നോട്ടുകൾ മാറ്റി നൽകുക.
‘നോട്ട് മാറ്റാനായി ആരും ബാങ്കുകളിലേക്ക് ധൃതിയിൽ പോകേണ്ട കാര്യമില്ല. സെപ്‌റ്റംബർ 30 വരെ നിങ്ങൾക്ക് മുന്നിൽ നാല് മാസം സമയമുണ്ട്. വിഷയത്തെ ഗൗരവത്തോടെ സമീപിക്കാൻ വേണ്ടി മാത്രമാണ് സമയപരിധി നിശ്‌ചയിച്ചത്. ചൊവ്വാഴ്‌ച മുതൽ നോട്ടുകൾ സ്വീകരിക്കാനും മാറ്റി നൽകാനും വേണ്ട സൗകര്യം ഒരുക്കണമെന്ന് ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. മാറ്റിയെടുക്കാൻ ആവശ്യമായതിനേക്കാൾ അധികം നോട്ടുകൾ പ്രിന്റ് ചെയ്‌ത് ലഭ്യമാക്കിയിട്ടുണ്ട്’ – ശക്‌തികാന്ത ദാസ് പറഞ്ഞു.
ചില ലക്ഷ്യങ്ങളോടെയാണ് 2000 രൂപാ നോട്ട് ഇറക്കിയതെന്നും അത് പൂർത്തിയായെന്നും ശക്‌തികാന്ത ദാസ് ചൂണ്ടിക്കാട്ടി. ക്‌ളീൻ നോട്ട് പോളിസിയുടെ ഭാഗമായാണ് നോട്ട് പിൻവലിക്കാൻ തീരുമാനിച്ചത്. എല്ലാ നോട്ടുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശക്‌തികാന്ത ദാസ് പറഞ്ഞു. ഓരോ തവണയും മാറ്റിയെടുക്കുന്നതിന്റെ പരിധി 20,000 രൂപയായിരിക്കും. അതായത്, ഒരു തവണ ക്യൂവിൽ നിന്ന് രണ്ടായിരത്തിന്റെ പത്ത് നോട്ടുകൾ മാറ്റിയെടുക്കാം.
പിന്നാലെ ആ ക്യൂവിൽ വീണ്ടും ചേർന്ന് അത്രയും തുക തന്നെ മാറ്റിയെടുക്കാം. ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് രണ്ടായിരത്തിൽ എത്ര നോട്ടുകൾ വേണമെങ്കിലും പരിധിയില്ലാതെ നിക്ഷേപിക്കാം. മറ്റു ബാങ്കുകളും വരും ദിവസങ്ങളിൽ സമാന നിർദ്ദേശങ്ങൾ ഇറക്കിയേക്കും. നോട്ട് മാറാൻ എത്തുന്നവർക്ക് അവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും ബാങ്കുകളോട് ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്. വെയിൽ ഏൽക്കാതെ ഉപഭോക്‌താക്കൾക്ക് നോട്ടുകൾ മാറാൻ ഷെൽട്ടർ സംവിധാനവും കുടിവെള്ള സൗകര്യവും ഒരുക്കണം.
നോട്ട് കൈമാറാൻ തിരിച്ചറിയൽ രേഖകൾ വേണ്ട. എല്ലാ കൗണ്ടറുകളിൽ നിന്നും നോട്ട് മാറാൻ സംവിധാനം ഒരുക്കണമെന്നും ആർബിഐ നിർദ്ദേശിച്ചു. വെള്ളിയാഴ്‌ചയാണ് 2000 രൂപാ നോട്ടുകൾ പിൻവലിച്ചു ആർബിഐ ഉത്തരവിറക്കിയത്. നിലവിൽ പ്രചാരത്തിലുള്ള നോട്ടുകൾ 2023 സെപ്‌റ്റംബർ മുപ്പതിനകം ബാങ്കുകളിൽ തിരികെ നൽകാനാണ് നിർദ്ദേശം. അതുവരെ നോട്ടുകൾ നിയമപരമായി തുടരും.
Most Read: പുതിയ മദ്യനയം ഈ ആഴ്‌ച പ്രഖ്യാപിക്കും; ഡ്രൈ ഡേ ഒഴിവാക്കില്ല