തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതുന്നു. കൃത്യം ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ഒരുമണിക്കൂറോട് അടുക്കുമ്പോൾ തന്നെ വലിയ തിരക്കാണ് പോളിങ് സ്‌റ്റേഷനുകളിൽ അനുഭവപ്പെടുന്നത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. സംസ്‌ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്.
2531 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണുള്ളത്. കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ്. ഇടുക്കിയിലാണ് കുറവ്. 1800 പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷക്കായി 66,303 പോലീസുകാരെയും അധിക സുരക്ഷക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഏഴ് ജില്ലകളിൽ വെബ് കാസ്‌റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ തന്നെ സ്‌ഥാനാർഥികളും നേതാക്കളും വോട്ടുചെയ്യാനെത്തി. പലയിടത്തും വോട്ടിങ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി. രാവിലെ അഞ്ചര മുതൽ മോക് പോളിങ് നടത്തിയിരുന്നു. ബൂത്തുകളിൽ വേറെ മെഷീൻ എത്തിക്കേണ്ടി വന്നു.
കേരളത്തിൽ പോളിങ് 80 ശതമാനത്തിന് മേലെ എത്തിക്കാനാണ് മുന്നണികളുടെ ശ്രമം. 2019ൽ 77.67 ശതമാനമായിരുന്നു പോളിങ്. ഇത്തവണ പുതുചരിത്രം എഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. എന്നാൽ, മുഴുവൻ സീറ്റിലും ജയമെന്ന് ഉറപ്പിച്ച് പറയുകയാണ് യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞതുപോലെ രണ്ടക്ക സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
കേരളമടക്കം 12 സംസ്‌ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 89 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്. 1206 സ്‌ഥാനാർഥികൾ മൽസരത്തിനിറങ്ങും. ഏറ്റവും കൂടുതൽ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനവും കേരളമാണ്. രണ്ടാമതായി കർണാടകയും.
14 മണ്ഡലങ്ങളിലാണ് കർണാടകയിൽ വോട്ടെടുപ്പ്. രാജസ്‌ഥാനിൽ 13 സീറ്റിലും മഹാരാഷ്‌ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എട്ട് സീറ്റിലും മധ്യപ്രദേശിൽ ഏഴിടത്തും അസം, ബിഹാർ എന്നിവിടങ്ങളിൽ അഞ്ചിടത്തും ബംഗാൾ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ മൂന്നിടത്തും ജമ്മു കശ്‌മീർ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഓരോയിടത്തുമാണ് തിരഞ്ഞെടുപ്പ്.
Most Read| ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ