തിരുവനന്തപുരം: കേരളത്തില്‍ സിമന്റ്, ഗ്രീന്‍ ഹൈഡ്രജന്‍ പ്‌ളാന്റുകള്‍ എന്നിവ തുടങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച് അദാനി ഗ്രൂപ്പ്. മുഖ്യമന്ത്രിയുമായി കരണ്‍ അദാനി നടത്തിയ കൂടിക്കാഴ്‌ചയിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസന സാധ്യതകളും ചര്‍ച്ചയായത്. കൂടുതല്‍ പഠനത്തിനുശേഷം തുടര്‍നടപടിയിലേക്ക് കടക്കാമെന്നാണ് സര്‍ക്കാര്‍- അദാനി ഗ്രൂപ്പ് ധാരണ. സര്‍ക്കാരിനായി വിഴിഞ്ഞം ഇന്റർനാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡാണ് പുതിയ പദ്ധതിനിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്.
അദാനി ഗ്രൂപ്പ് സിമന്റ്, ഗ്രീന്‍ ഹൈഡ്രജന്‍ വ്യവസായമേഖലകളില്‍ ചുവടുറപ്പിക്കുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശങ്ങള്‍ വിസില്‍ മുന്നോട്ടുവച്ചത്. ഹോള്‍സിം എന്ന സ്വിസ് കമ്പനിക്ക് അംബുജയിലും എസിസിയിലും ഉണ്ടായിരുന്ന ഓഹരികള്‍ വാങ്ങുന്നതോടെ അദാനി രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് വ്യവസായിയായി മാറുകയാണ്. ഇതോടെയാണ് വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് പുതിയ സിമന്റ് പ്‌ളാന്റ് എന്ന നിർദ്ദേശം കൂടിക്കാഴ്‌ചയില്‍ സംസ്‌ഥാനം മുന്നോട്ടുവച്ചത്. ഏറെ ഭൂമി ആവശ്യമില്ലാത്തതിനാല്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്ത് തന്നെ പ്‌ളാന്റ് സ്‌ഥാപിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജീസ് എന്ന കമ്പനിയുമായി ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദനത്തിന് അദാനി ഗ്രൂപ്പ് ധാരണയിലെത്തിയിട്ടുണ്ട്.
കാര്‍ബണ്‍ ബഹിര്‍ഗമനമില്ലാത്ത ഊര്‍ജ സ്രോതസുകള്‍ ഉപയോഗിച്ച് വ്യവസായാവശ്യത്തിനായി വിഘടിപ്പിച്ചെടുക്കുന്ന ഹൈഡ്രജനാണ് ഗ്രീന്‍ ഹൈഡ്രജന്‍. ഹരിത ഹൈഡ്രജന്‍ ഉല്‍പാദനം പ്രോൽസാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുമുണ്ട്. ഇതും പ്രയോജനപ്പെടുത്തുന്നതിനാണ് സംസ്‌ഥാനത്ത് പലയിടത്തായി ഹരിത ഹൈഡ്രജന്‍ പ്‌ളാന്റുകൾ തുടങ്ങാമെന്ന നിർദ്ദേശം വിസില്‍ മുന്നോട്ടുവെച്ചത്.
രണ്ട് നിർദ്ദേശങ്ങളോടും കൂടിക്കാഴ്‌ചയില്‍ കരണ്‍ അദാനി താല്‍പര്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ തുടര്‍പഠനം നടത്തുമെന്നും വ്യക്‌തമാക്കി. കൂടുതല്‍ പഠനത്തിനുശേഷം പദ്ധതികളുടെ വിശദാംശങ്ങളില്‍ അദാനി ഗ്രൂപ്പ് തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും കരണ്‍ അദാനിക്കും പുറമെ ചീഫ് സെക്രട്ടറി വിപി.ജോയി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം ഏബ്രഹാം, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌കർ, വിസില്‍ എംഡി കെ ഗോപാലകൃഷ്‌ണൻ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പദ്ധതി നിർദ്ദേശങ്ങള്‍ യാഥാര്‍ഥ്യമായാല്‍ വിഴിഞ്ഞം തുറമുഖത്തിനും തിരുവനന്തപുരം വിമാനത്താവളത്തിനും പിന്നാലെ സംസ്‌ഥാനത്ത് അദാനിയുടെ സാന്നിധ്യം കൂടുതല്‍ ശക്‌തമാകും.
Most Read: വ്യാജ വാഹനാപകടങ്ങളുടെ മറവിൽ ലക്ഷങ്ങളുടെ ഇൻഷുറൻസ് തട്ടിപ്പ്; അന്വേഷണം മരവിപ്പിച്ചു