ന്യൂഡെൽഹി: വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീം കോടതി. കേസ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. പേപ്പർ ബാലറ്റിലേക്ക് തിരിച്ചുപോകണമെന്നല്ല പറയുന്നതെന്നും ചില ഉറപ്പുകൾ തേടുകയാണ് ചെയ്‌തതെന്നും കോടതി വ്യക്‌തമാക്കി. വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിരുന്നു.
പോളിങ്ങിന് ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവിപാറ്റും മുദ്രവെക്കും. മൈക്രോ കൺട്രോൾ പ്രോഗ്രാം ചെയുന്നത് ഒരുതവണ മാത്രമാണ്. ചിഹ്‌നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. വിവി പാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ ഇന്ന് ഹജരാകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്‌ഥർക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു.
മൈക്രോ കൺട്രോളർ കൺട്രോളിങ് യൂണിറ്റിലാണോ ഉള്ളത്, മൈക്രോ കൺട്രോളർ ഒറ്റതവണയാണോ പ്രോഗ്രാം ചെയ്യുന്നത്, ചിഹ്‌നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര, വോട്ടിങ് മെഷീൻ സീൽ ചെയ്‌ത് സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യുന്നുണ്ടോ, ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ ഡാറ്റ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ തുടങ്ങിയ വിഷയങ്ങളിലാണ് കോടതി വ്യക്‌തത തേടിയത്.
അതേസമയം, ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്‌സ് കോഡ് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. സോഴ്‌സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരൂപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ജസ്‌റ്റിസുമാരായ സഞ്‌ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചത്.
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ഒരു കൃത്രിമവും കാണിക്കാൻ സാധിക്കില്ലെന്നും കമ്മീഷൻ കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. നിലവിൽ ഓരോ അസംബ്ളി മണ്ഡലങ്ങളിലെയും അഞ്ചു ബൂത്തുകളിൽ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.
Most Read| വിഷാദരോഗവും ആത്‍മഹത്യാ ചിന്തകളും; ശാസ്‌ത്ര വിദ്യാർഥികളിൽ വർധിക്കുന്നതായി പഠനം