കാസർഗോഡ്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മൽസരത്തിലെ ചോദ്യാവലിയിൽ വിഡി. സവർക്കറെ പുകഴ്‌ത്തിയുള്ള ചോദ്യം ഉൾപ്പെട്ട സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടുതൽ ഉദ്യോഗസ്‌ഥർക്ക് പങ്കുണ്ടെങ്കിൽ നടപടി ഉണ്ടാകും. പ്രാദേശികമായി തയ്യാറാക്കിയ ചോദ്യാവലിയാണ്. അധ്യാപകർ വ്യക്‌തിപരമായ ആശയങ്ങളും രാഷ്‌ട്രീയവും പ്രകടിപ്പിക്കുന്ന വേദിയായി വിദ്യാഭ്യാസ മേഖലയെ മാറ്റരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഓഗസ്‌റ്റ് ആറിന് കാസർഗോഡ് മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിഭാഗം വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ളബ് അസോസിയേഷൻ നടത്തിയ ‘ഫ്രീഡം ക്വിസ് 2026′ മൽസരത്തിലെ ചോദ്യമാണ് വിവാദമായത്. ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്നായിരുന്നു ചോദ്യം.
അധ്യാപകർക്ക് നൽകിയ ഉത്തര സൂചികയിൽ ഇതിന്റെ ഉത്തരമായി രേഖപ്പെടുത്തിയത് വിഡി സവർക്കർ എന്നാണ്. സംഭവത്തിൽ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ ഇന്നലെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കുമ്പള ഉപജില്ലയിലെ എയുപിഎസ് പള്ളത്തടുക്കയിലെ അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന്റെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ആണ് നടപടി സ്വീകരിച്ചത്.
Most Read| ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നോ? പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ വരുന്നു






































