കണ്ണൂർ: ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന ആരോപണം നിഷേധിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന നടക്കുന്നുണ്ട്. കെ സുധാകരനും ശോഭാ സുരേന്ദ്രനും ചില മാദ്ധ്യമ പ്രവർത്തകരുമാണ് ഗൂഢാലോചനക്ക് പിന്നിൽ. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് തലേദിവസം നടത്തിയ ഇത്തരം ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമായി തന്നെയാണ്. കെ സുധാകരനും ശോഭാ സുരേന്ദ്രനും നാല് മാദ്ധ്യമ പ്രവർത്തകരും ചേർന്നാണ് എനിക്കെതിരെ ഇത്തരത്തിലുള്ള ആസൂത്രിത നീക്കം നടത്തിയത്. സുധാകരന്റെ ബിജെപിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാൻ നടത്തിയ നീക്കം മാത്രമാണ് തനിക്കെതിരായ ആരോപണങ്ങൾ എന്നും ഇപി ജയരാജൻ പറഞ്ഞു.
സുധാകരനും ശോഭയും തമ്മിൽ ആന്തരിക ബന്ധമുണ്ട്. മകനും ശോഭയും തമ്മിൽ ബന്ധമില്ല. ഒരു കല്യാണത്തിന് എറണാകുളം വന്നപ്പോൾ ബന്ധപ്പെട്ടതാണ്. ശോഭയുടെ മൊബൈൽ വാങ്ങി പരിശോധിക്കണം. ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിൽ ഞങ്ങളെ വലിച്ചിഴക്കേണ്ട. ദല്ലാൾ നന്ദകുമാറിനൊപ്പം പോകേണ്ട കാര്യം എനിക്കെന്താണെന്നും ഇപി ജയരാജൻ ചോദിച്ചു.
പ്രകാശ് ജാവ്‌ദേക്കർ എന്നെ കാണാൻ വന്നിരുന്നു. മകന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിലാണ് വന്നത്. ഒരാൾ വീട്ടിൽ വരുമ്പോൾ ഇറങ്ങിപ്പോകാൻ പറയാൻ കഴിയില്ലല്ലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോൾ ഇതുവഴി പോയപ്പോൾ കണ്ട് പരിചയപ്പെടാൻ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്‌ട്രീയം സംസാരിക്കാൻ ശ്രമിച്ചു. അതിന് താൽപര്യം ഇല്ലെന്ന് ഞാൻ പറഞ്ഞു. നന്ദകുമാറും ജാവ്ദേക്കറിന്റെ ഒപ്പമുണ്ടായിരുന്നുവെന്നും ഇപി ജയരാജൻ സമ്മതിച്ചു.
ബിജെപിയിൽ ചേരാനിരുന്നത് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെയെന്ന് ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തെളിവുകളും ശോഭ പുറത്തുവിട്ടിരുന്നു. ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. എന്നാൽ, പാർട്ടി ക്വട്ടേഷൻ ഭയന്നാണ് ഇപി ജയരാജൻ പിൻമാറിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ഇപി ജയരാജന്റെ മകൻ തനിക്ക് മെസേജ് അയച്ചതായും വാർത്താ സമ്മേളനത്തിൽ ശോഭ വ്യക്‌തമാക്കിയിരുന്നു. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് കെ സുധാകരനും ഇപി ജയരാജനും തമ്മിൽ വാക്ക്പോര് നടക്കുന്നതിനിടെയാണ്, ഇപിയുടെ പേര് വെളിപ്പെടുത്തി ശോഭയുടെ രംഗപ്രവേശം. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായം തേടി പ്രകാശ് ജാവ്‌ദേക്കർ ഇപി ജയരാജനെ കണ്ടെന്ന് ദല്ലാൾ നന്ദകുമാറും വെളിപ്പെടുത്തിയിരുന്നു. ലാവലിൻ കേസിൽ സെറ്റിൽമെന്റ് വാഗ്‌ദാനം ചെയ്‌തെന്നും ഇപി ജയരാജൻ ഇപി ജയരാജൻ സമ്മതിച്ചില്ലെന്നും നന്ദകുമാർ പറഞ്ഞിരുന്നു.
Most Read| നിമിഷപ്രിയയുടെ മോചനം; ശ്രമം ഉടൻ ആരംഭിക്കും- അഭിഭാഷകൻ സനയിലെത്തി