കൽപ്പറ്റ: സുൽത്താൻ ബത്തേരിയിലെ കടയിൽ നിന്ന് വിതരണത്തിന് തയ്യാറാക്കിയ ഭക്ഷ്യ കിറ്റുകൾ പിടികൂടിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കടയിൽ കിറ്റുകൾക്ക് ഓർഡർ നൽകിയത് ബിജെപി പ്രവർത്തകനാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യം സ്‌ഥിരീകരിക്കാൻ ആയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ബത്തേരി സിഐ അറിയിച്ചു.
ഇന്നലെ രാത്രിയാണ് 1500ൽപ്പരം കിറ്റുകൾ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇന്നലെ രാത്രി ഏഴ് മണിയോടെ പോലീസെത്തി ഭക്ഷ്യ കിറ്റുകൾ നിറച്ച വാഹനം കസ്‌റ്റഡിയിൽ എടുത്തത്. ഇവ കോളനികളിൽ വിതരണം ചെയ്യാനായി ബിജെപി തയ്യാറാക്കിയതാണെന്ന് എൽഡിഎഫും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു.
കിറ്റുകൾ ഓർഡർ ചെയ്‌തത് ബിജെപി പ്രവർത്തകൻ ആണെന്നാണ് കടയിലെ ജീവനക്കാരിൽ നിന്നും പോലീസിന് ലഭിച്ച വിവരം. 279 രൂപ വിലവരുന്ന കിറ്റുകളാണ് ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയിൽ നിന്ന് വാങ്ങിയത്. പാക്ക് ചെയ്‌ത കിറ്റുകളിൽ 470 എണ്ണം കയറ്റിപ്പോവുകയും ചെയ്‌തിരുന്നു. ഒരു കിലോ പഞ്ചസാര, ബിസ്‌ക്കറ്റ്, റസ്‌ക്, 250 ഗ്രാം ചായപ്പൊടി, അരലിറ്റർ വെളിച്ചെണ്ണ, അരക്കിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയാണുള്ളത്. കൂടാതെ, വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില എന്നിവയടങ്ങിയ 33 കിറ്റുകളും ഉണ്ട്.
അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന് ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു. ഭക്ഷ്യക്കിറ്റ് ആരോപണം അടിസ്‌ഥാനരഹിതമാണ്. പിന്നിൽ ഗൂഢാലോചനയുണ്ട്. ആരോപണത്തിന് പിന്നിൽ ബിജെപി സ്‌ഥാനാർഥി കെ സുരേന്ദ്രന് വയനാട് മണ്ഡലത്തിൽ ലഭിക്കുന്ന മുൻതൂക്കത്തിലുള്ള അസൂയയാണെന്നും പ്രശാന്ത് പറഞ്ഞു.
Most Read| ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ