കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. ഉദ്യോഗസ്‌ഥർ അടക്കം സംഭവത്തിൽ ഉത്തരവാദികളായവർ നടപടി നേരിടേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഗവർണർ സസ്‌പെൻഡ് ചെയ്‌തത് ചോദ്യം ചെയ്‌ത് മുൻ വിസി, എംആർ ശശീന്ദ്രനാഥിന്റെ ഹരജി തള്ളിക്കൊണ്ടാണ് ജസ്‌റ്റിസ് എഎ സിയാദ് റഹ്‍മാൻ ഇക്കാര്യം പ്രസ്‌താവിച്ചത്.
ഒരു വിദ്യാർഥി മറ്റുള്ള വിദ്യാർഥികളുടെ മുന്നിൽ വെച്ച് ദിവസങ്ങളോളം മനുഷ്യത്വരഹിതമായ മർദ്ദനത്തിന് ഇരയാവുകയും അത് ആത്‍മഹത്യയിലേക്ക് നയിക്കുകയുമാണ് ഉണ്ടായത്. ഇതിന് ഉത്തരവാദികളായവരും അറിഞ്ഞുകൊണ്ടോ ഉപേക്ഷ കൊണ്ടോ ഇത്തരമൊരു ക്രൂരമായ മർദ്ദനം തടയാൻ ഇടപെടലുകൾ നടത്താത്ത ഉദ്യോഗസ്‌ഥരും നടപടി നേരിടേണ്ടതുണ്ട്.
അതുകൊണ്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ ഇടപെടുന്നത് ശരിയല്ലാ എന്ന് കോടതി കരുതുന്നു. പരാതിക്കാരനായ വിസിക്ക് തന്റെ ഭാഗം അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാക്കാമെന്നും കോടതി വ്യക്‌തമാക്കി. വിസിയെ സസ്‌പെൻഡ് ചെയ്യാൻ ചാൻസലർക്ക് അധികാരമില്ലെന്നായിരുന്നു വിസിയുടെ വാദം. എന്നാൽ, കോടതി ഈ വാദം തള്ളി.
സിദ്ധാർഥ് ആത്‍മഹത്യ ചെയ്‌ത ഫെബ്രുവരി 18ന് താൻ സ്‌ഥലത്തില്ലായിരുന്നു, കോളേജിലെ ഡീനിനാണ് ദൈനംദിന പ്രവർത്തനങ്ങളുടെയും ഭരണപരമായ കാര്യങ്ങളുടെയും ഉത്തരവാദിത്തം, വിവരങ്ങൾ അറിഞ്ഞപ്പോൾ തന്നെ ഉത്തവാദികളായി കണ്ട 12 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തു തുടങ്ങിയ വാദങ്ങളാണ് വിസി സസ്‌പെൻഡ് ചെയ്യപ്പെട്ടതിനെതിരെ പ്രധാനമായും മുന്നോട്ട് വെച്ചത്.
എന്നാൽ, ഫെബ്രുവരി 16 മുതൽ സിദ്ധാർഥൻ മർദ്ദനത്തിന് ഇരയായി. ഇത് സർവകലാശാല അധികൃതർ അറിയാതെ പോയെന്നത് ജോലിയിലുള്ള വീഴ്‌ചയാണ്. ആത്‍മഹത്യ ചെയ്‌ത നിലയിൽ സിദ്ധാർഥന്റെ മൃതദേഹം കാണുമ്പോൾ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. എന്നാൽ, 21ന് യുജിസിയുടെ റാഗിങ് വിരുദ്ധ സമിതി ഇത് സംബന്ധിച്ച് പരാതി നൽകുന്നത് വരെ സർവകലാശാല അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലാ എന്നതും കോടതി എടുത്തു പറയുന്നു.
Most Read| കള്ളവോട്ടും ആൾമാറാട്ടവും തടയാൻ; കണ്ണൂരിൽ പഴുതടച്ച സുരക്ഷ