ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ തീരുമാനം എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ. കോൺഗ്രസ് അധികാരത്തിലേറിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പ് നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ച് നൽകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്‌താവന.
അതേസമയം, രാമക്ഷേത്രത്തെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി. സിഖ് വിരുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തർപ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ ഈ പരാമർശങ്ങൾ.
മോദി രാജസ്‌ഥാൻ റാലിയിൽ നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസംഗമാണ് വിവാദത്തിലായത്. രാജ്യത്തെ സ്വത്തിന്റെ ആദ്യ അവകാശികൾ ന്യൂനപക്ഷമാണെന്ന് 2006ൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അഭിപ്രായപ്പെട്ടെന്ന് കൂടി ചൂണ്ടിക്കാണിച്ചാണ് മോദി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
”അവർ നിങ്ങളുടെ സ്വത്ത് മുസ്‌ലിംകൾക്ക് നൽകും. അവരുടെ പ്രകടനപത്രികയിൽ അങ്ങനെയാണ് പറയുന്നത്. അമ്മമാരേ, സഹോദരിമാരെ നിങ്ങളുടെ കെട്ടുതാലിവരെ അവർ അങ്ങനെ വിതരണം ചെയ്യും. നിങ്ങളുടെ സ്വത്ത് കൂടുതൽ മക്കളുള്ള ആ നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണമെന്നാണോ?”- എന്നാണ് മോദി പറഞ്ഞത്.
പിന്നാലെ, പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും അടിയന്തിരമായി നടപടി എടുക്കണമെന്നുമായിരുന്നു ആവശ്യം. നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പ് റാലികളിൽ നിന്നടക്കം വിലക്കണമെന്നും രാഷ്‌ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ