ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷയുടെ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക നടപടിയുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെ മാറ്റി.
ഡിജിറ്റൽ മൂല്യനിർണയത്തിലെ (ഓൺ സ്ക്രീൻ മാർക്കിങ്) ഗുരുതരമായ വീഴ്ചയെ തുടർന്നാണ് ഇരുവർക്കുമെതിരെ നടപടി. വിഷയം അന്വേഷിക്കാനയിൽ ഏകാംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഒരുമാസത്തിനകം റിപ്പോർട് നൽകാനാണ് നിർദ്ദേശം. എസ്. രാധ ചൗഹാനാണ് ആഭ്യന്തര അന്വേഷണ സമിതിയുടെ ചുമതല.
സിബിഎസ്ഇ 12ആം ക്ളാസ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. പരീക്ഷാ പേപ്പറുകൾ ഡിജിറ്റലായി സ്കാൻ ചെയ്ത് കമ്പ്യൂട്ടർ സ്ക്രീനിലൂടെ മൂല്യനിർണയം നടത്തുന്ന ഓൺ സ്ക്രീൻ മാർക്കിങ് രീതി ഈവർഷം മുതൽ നടപ്പാക്കാൻ ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനായി ഉപയോഗിച്ച സോഫ്റ്റ്വെയറിലെ പിഴവ് മൂല്യനിർണയത്തെ ഗുരുതരമായി ബാധിച്ചു.
റീവാല്യൂവേഷൻ വേളയിൽ ലഭിച്ച ഉത്തരക്കടലാസുകൾ തങ്ങളുടേതല്ലെന്ന് പറഞ്ഞു വിദ്യാർഥികൾ രംഗത്തെത്തി. വേദാന്ത് എന്ന വിദ്യാർഥി തനിക്ക് ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസിലെ കൈയക്ഷരം തന്റേതല്ലെന്ന് തെളിവ് സഹിതം എക്സിൽ പോസ്റ്റ് ചെയ്തു. ആദ്യം നിഷേധിച്ച സിബിഎസ്ഇ പിന്നീട് പിഴവ് സമ്മതിക്കുകയായിരുന്നു.
മനുഷ്യസഹജയമായ പിഴവ് കാരണമാണ് ഇത് സംഭവിച്ചതെന്നായിരുന്നു ബോർഡിന്റെ വിശദീകരണം. അതിനിടെ, പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാനായി വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി. ഇന്ന് മുതൽ ആറാം തീയതിവരെ അപേക്ഷ സമർപ്പിക്കാം. മാർക്ക് പരിശോധനയ്ക്ക് ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത കോപ്പിക്ക് 100 രൂപയും പുനർ മൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 25 രൂപ വീതവും അടക്കണം.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































