പാലക്കാട്: കേരളം കാത്തിരുന്ന നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ചെന്താമരയുടെ (59) ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദം പൂർത്തിയായി. ചെന്താമര സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിന് ആപത്താണെന്നും വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
എന്നാൽ, പ്രതിക്ക് മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നാണ് പ്രതിഭാഗം വാദിച്ചത്. മുൻകാല സ്വഭാവം പരിഗണിക്കരുതെന്നും സാഹചര്യ തെളിവാണുള്ളത്, പ്രത്യക്ഷ തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതോടെ, ശിക്ഷാവിധി കോടതി നാളേക്ക് മാറ്റുകയായിരുന്നു. പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്.
വിധി കേൾക്കാനായി ചെന്താമരയെ ഇന്ന് കോടതിയിൽ കൊണ്ടുവന്നിരുന്നു. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കൊലക്കുറ്റം തെളിഞ്ഞതോടെ ഗുരുതര കേസായതിനാൽ വധശിക്ഷയ്ക്ക് സാധ്യതയുണ്ടെന്ന് കോടതി പറഞ്ഞപ്പോൾ തൂക്കി കൊന്നോളൂ എന്നായിരുന്നു ചെന്താമരയുടെ മറുപടി.
2019 ഓഗസ്റ്റ് 31ന് ആയിരുന്നു അയൽവാസിയായ നെൻമാറ പോത്തുണ്ടി തിരുത്തംപാടത്ത് സജിതയെ (35) ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ കഴിയവെ 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
തിരുത്തംപാടത്തെ വീടിനകത്ത് കഴുത്തിന് പിന്നിലും തോളിലും വെട്ടേറ്റ നിലയിലാണ് സജിതയെ കണ്ടെത്തിയത്. ഈ സമയം ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലി സ്ഥലത്തും മകൾ സ്കൂളിലുമായിരുന്നു. ഈ കേസിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് മറ്റുരണ്ടു കൊലപാതകങ്ങളും നടത്തിയത്. പിന്നാലെ ഒളിവിൽപ്പോയ ഇയാളെ രണ്ട് രാത്രിയും രണ്ട് പകലും നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തുണ്ടി വനമേഖലയിൽ നിന്ന് പോലീസ് പിടികൂടിയത്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്





































