ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡികെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. മലയാളികളായ കെജെ. ജോർജും യുടി. ഖാദറും അടക്കം 11 മന്ത്രിമാർ കൂടി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. മുഖ്യമന്ത്രി സ്‌ഥാനമൊഴിഞ്ഞ സിദ്ധാരാമയ്യയുടെ മകൻ യതീന്ദ്രയും മന്ത്രിസഭയിലുണ്ട്.
വൈകീട്ട് ലോക്‌ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പങ്കെടുക്കും. കേരള മുഖ്യമന്ത്രി വിഡി. സതീശനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കർണാടകയുടെ 25ആം മുഖ്യമന്ത്രിയായിട്ടാണ് ഡികെ എത്തുന്നത്.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുണ്ടാക്കിയ അധികാര പങ്കിടൽ വ്യവസ്‌ഥ മാനിച്ചാണ് പുതിയ തീരുമാനം. ഇരുനേതാക്കളും രണ്ടരവർഷം വീതം മുഖ്യമന്ത്രിയാകും എന്നായിരുന്നു ധാരണ.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ ഇന്നലെയാണ് ശിവകുമാറിനൊപ്പം ചുമതലയേൽക്കുന്നവരുടെ പട്ടിക പുറത്തുവന്നത്. 18ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കാനാണ് തീരുമാനം. അതേസമയം, ഉപമുഖ്യമന്ത്രി പദവി ഡികെ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല.
പാർട്ടിക്ക് വഴങ്ങി മുഖ്യമന്ത്രി പദവി ഒഴിഞ്ഞ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാക്കി. എംഎൽഎമാരുടെ പിന്തുണയിൽ സിദ്ധരാമയ്യ ഏറെ മുന്നിലാണെങ്കിലും താഴെ തട്ടിലെ കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയാണ് ഡികെ. ശിവകുമാറിന് തുണയായത്. ദേശീയ രാഷ്‌ട്രീയത്തിലേക്കാണ് സിദ്ധരാമയ്യയുടെ ചുവടുമാറ്റം. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് മൽസരിക്കുമെന്നാണ് സൂചന.
Most Read| കാലവർഷം; താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം



































