ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽ വിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്.
ഉച്ചയ്‌ക്ക് മൂന്നുമണിയോടെ അദ്ദേഹം രാജി സമർപ്പിക്കുമെന്നാണ് വിവരം. കോൺഗ്രസ് ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് രാജി. കർണാടക മുഖ്യമന്ത്രിയായി ഡികെ. ശിവകുമാർ ചുമതലയേൽക്കും. നിലവിൽ ചേരിതിരിഞ്ഞിരിക്കുന്ന സമീപനം ഉപേക്ഷിച്ച് ഡികെ. ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണമെന്ന് സിദ്ധരാമയ്യ സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടു.
ഹൈക്കമാൻഡ് ശിവകുമാറിന് അനുകൂലമായി നിലപാടെടുത്തതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചത്. മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ മാറ്റം കർണാടക രാഷ്‌ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തും.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുണ്ടാക്കിയ അധികാര പങ്കിടൽ വ്യവസ്‌ഥ മാനിച്ചാണ് പുതിയ തീരുമാനം. ഇരുനേതാക്കളും രണ്ടരവർഷം വീതം മുഖ്യമന്ത്രിയാകും എന്നായിരുന്നു ധാരണ.
എംഎൽഎമാരുടെ പിന്തുണയിൽ സിദ്ധരാമയ്യ ഏറെ മുന്നിലാണെങ്കിലും താഴെ തട്ടിലെ കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയാണ് ഡികെ. ശിവകുമാറിന് തുണയായത്. ദേശീയ രാഷ്‌ട്രീയത്തിലേക്കാണ് സിദ്ധരാമയ്യയുടെ ചുവടുമാറ്റം. അടുത്തമാസം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം കർണാടകയിൽ നിന്നുള്ള സ്‌ഥാനാർഥിയാകും. ദേശീയ തലത്തിൽ ഒബിസി മുഖം, രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്ന പരിഗണനയും ലഭിച്ചേക്കും.
പുതിയ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്‌ച കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. സുഗമമായ ഭരണമാറ്റത്തിന് മേൽനോട്ടം വഹിക്കാൻ കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ബെംഗളൂരുവിലെത്തും. രാജ്യസഭാ വോട്ടെടുപ്പ് ദിനം വരെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്നാണ് സിദ്ധരാമയ്യയുടെ ഏക ഡിമാൻഡ്. ഈ വ്യവസ്‌ഥ അംഗീകരിക്കപ്പെടുമോയെന്ന് ഇന്നറിയാൻ കഴിയും.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്



































