കൊല്ലം: വിയറ്റ്നാം ബോട്ടപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊട്ടാരക്കര ആവിയോട്ട് ഹൗസിൽ എസി തോമസിന്റെയും ഭാര്യ ലൗനി തോമസിന്റെയും മൃതദേഹങ്ങളുമായി പുലർച്ചെ മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം 8.50ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി.
മന്ത്രിമാരായ പിസി. വിഷ്‌ണുനാഥ്, സിപി. ജോൺ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് മൃതദേഹങ്ങൾ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി. നാട്ടിലെത്തിച്ചു മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ നാളെ സംസ്‌കരിക്കും.
നാളെ രാവിലെ പത്തുമുതൽ മൂന്നുവരെ കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി മന്ദിരം ചാപ്പലിൽ പൊതുദർശനം ഉണ്ടാകും. സംസ്‌കാരം നാലിന് കൊട്ടാരക്കര മാർത്തോമ്മാ വലിയപള്ളിയിൽ. ഇവരുൾപ്പടെ 15 ഇന്ത്യക്കാരാണ് ബോട്ടപകടത്തിൽ മരിച്ചത്. ഇവരിൽ മൂന്നുപേർ ആന്ധ്രപ്രദേശിൽ നിന്നും പത്തുപേർ തമിഴ്‌നാട്ടിൽ നിന്നും ഉള്ളവരാണ്.
അതേസമയം, മരിച്ചവരുടെ ആശ്രിതർക്ക് മൊബൈൽ ഫോൺ നിർമാതാക്കളായ ലാവ കമ്പനി 25 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ രണ്ടുലക്ഷം രൂപ വീതം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചിട്ടുണ്ട്. മൊബൈൽ കമ്പനി ഏർപ്പെടുത്തിയ യാത്രയിൽ ഉൾപ്പെട്ടവരാണ് വിയറ്റ്‌നാമിൽ അപകടത്തിൽപ്പെട്ടത്.
ജൂലൈ 11ന് ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് യാത്ര തിരിച്ച ബോട്ടാണ് കടലിൽ നിന്ന് 400 മീറ്റർ അകലെ അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി മിനിറ്റുകൾക്കകം തന്നെ ബോട്ട് മറിഞ്ഞെന്നാണ് വിവരം. കടൽ പ്രക്ഷുബ്‌ധമായതും ശക്‌തമായ കാറ്റ് വീശിയതും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
Most Read| കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ





































