മുംബൈ: മനുഷ്യക്കടത്ത് സംശയിച്ചു പാരിസിന് സമീപം അധികൃതർ പിടിച്ചെടുത്ത എ340 വിമാനം മുംബൈയിൽ എത്തി. നാല് ദിവസമായി ഫ്രാൻസിൽ പിടിച്ചിട്ടിരുന്ന വിമാനം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മുംബൈയിൽ ലാൻഡ് ചെയ്‌തത്. മുംബൈയിൽ എത്തിയ വിമാനത്തിൽ ഉണ്ടായിരുന്ന 276 യാത്രക്കാരിൽ കൂടുതലും ഇന്ത്യക്കാരാണ്. രണ്ടു കുട്ടികൾ ഉൾപ്പടെ 25 പേർ അഭയം തേടി ഫ്രാൻസിൽ തുടരുകയാണ്.
‘276 യാത്രക്കാർ ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. രണ്ടു കുട്ടികൾ ഉൾപ്പടെ 25 പേർ അഭയം വേണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു’. വിമാനം വിട്ടയക്കാൻ ഫ്രഞ്ച് കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. യാത്രക്കാരെ രണ്ടു ദിവസം ചോദ്യം ചെയ്‌തതിന് ശേഷമാണ് എയർബസ് എ340 വിമാനം വിട്ടയക്കാൻ ഫ്രഞ്ച് കോടതി ഉത്തരവിട്ടത്.
പ്രത്യേക വിമാനത്തിലുള്ളവർ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് അജ്‌ഞാത കേന്ദ്രത്തിൽ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ, പാരിസിൽ നിന്ന് 150 കിലോമീറ്റർ അകലെ കിഴക്കൻ ഫ്രാൻസിലെ വാത്രി വിമാനത്താവളത്തിൽ വിമാനം പിടിച്ചിടുകയായിരുന്നു. 303 യാത്രക്കാരുമായി ദുബായിൽ നിന്ന് പറന്ന ശേഷം ഇന്ധനം നിറയ്‌ക്കാനാണ് വിമാനം വാത്രി വിമാനത്താവളത്തിൽ എത്തിയത്.
റൊമേനിയൻ ചാർട്ടർ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റേതാണ് വിമാനം. യുഎഇയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ യുഎസിലേക്കോ കാനഡയിലേക്കോ പോകുന്നതിനായി നിക്കരാഗ്വേയിലേക്ക് പോവുകയായിരുന്നുവെന്നാണ് റിപ്പോർട്. ഫ്രാൻസിലെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടിരുന്നു. യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കിയിരുന്നു.
യുഎസിൽ അഭയം തേടാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട സ്‌ഥലമാണ് നിക്കര്വാഗേ. നിക്കര്വാഗേ വഴി യുഎസിലേക്ക് കടക്കുകയാണ് ലക്ഷ്യം. യുഎസ് കസ്‌റ്റംസ് ആൻഡ് ബോർഡർ പെട്രോൾ വിഭാഗത്തിന്റെ കണക്കുപ്രകാരം 2023 സാമ്പത്തിക വർഷത്തിൽ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. 96,917 ഇന്ത്യക്കാരാണ് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതെന്നാണ് കണക്ക്. മുൻവർഷത്തെ അപേക്ഷിച്ചു 51.61 വർധനയാണ് ഉണ്ടായിരിക്കുന്നത്.
Most Read| ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി; സുപ്രധാന ബില്ലുകൾക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം