ഭോപ്പാൽ: മധ്യപ്രദേശിൽ 28 അംഗ മന്ത്രിസഭ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. 18 മന്ത്രിമാർക്ക് ക്യാബിനറ്റ് പദവിയും പത്ത് പേർക്ക് സഹമന്ത്രി സ്‌ഥാനവുമാണ് നൽകിയത്. സഹമന്ത്രിമാരിൽ ആറുപേർക്ക് സ്വതന്ത്ര ചുമതല നൽകിയിട്ടുണ്ട്. രാജ്‌ഭവൻ നടന്ന ചടങ്ങിൽ ഗവർണർ മംഗുഭായ് പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയും കേന്ദ്രമന്ത്രി സ്‌ഥാനം രാജിവെച്ച പ്രഹ്ളാദ് പട്ടേലും മന്ത്രിസഭയിൽ ഉൾപ്പെട്ടു.
അഞ്ചുപേർ വനിതകളാണ്. കേന്ദ്രമന്ത്രിയായിരുന്ന നരേന്ദ്രസിങ് തോമറിനെ സ്‌പീക്കറായും തിരഞ്ഞെടുത്തു. കോൺഗ്രസ് വിട്ടു ബിജെപിയിൽ എത്തിയ ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പമുള്ള നാല് പേർക്ക് മന്ത്രി സ്‌ഥാനം നൽകി. 28 മന്ത്രിമാരിൽ 11 പേരും ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്നാഴ്‌ച പിന്നിടുന്ന വേളയിലാണ് മന്ത്രിസഭ വിപുലീകരിക്കുന്നത്. ഡിസംബർ മൂന്നിനായിരുന്നു ഫല പ്രഖ്യാപനം.
മുഖ്യമന്ത്രിയായി മോഹൻ യാദവിനെ നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് ബിജെപി തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരായി ജദീഷ് ദേവ്‌ദയും രാജേന്ദ്ര ശുക്ളയും നേരത്തെ അധികാരമേറ്റിരുന്നു. കൃഷ്‌ണ ഗൗൾ, ധർമേന്ദ്ര ഭാവ് ലോധി, ദിലീപ് ജയ്സ്വാൾ, ഗൗതം തത്വവൽ, ലഖൻ പട്ടേൽ, നാരായൺ സിങ് പവാർ എന്നിവരാണ് ജൂനിയർ മന്ത്രിമാർ. ഇവർക്ക് സ്വതന്ത്ര ചുമതല നൽകി.
നരേന്ദ്ര ശിവാജി പട്ടേൽ, പ്രതിമ ബാഗ്രി, ദിലീപ് അഹിർവാർ, രാധാ സിങ് എന്നിവരാണ് സഹമന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തത്. കഴിഞ്ഞ തവണ മന്ത്രിമാരായി ചുമതലയേറ്റ ആറുപേർ മാത്രമാണ് ഇത്തവണ ഉൾപ്പെട്ടത്.
Most Read| വന്ദേഭാരത് മാതൃകയിൽ അമൃത് ഭാരത് എക്‌സ്‌പ്രസ് വരുന്നു; ഫ്‌ളാഗ് ഓഫ് 30ന്