ന്യൂഡെൽഹി: പാർലമെന്റ് പാസാക്കിയ മൂന്ന് സുപ്രധാന ബില്ലുകൾക്ക് അംഗീകാരം നൽകി രാഷ്‌ട്രപതി ദ്രൗപതി മുർമു. ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ബില്ലുകൾക്കാണ് രാഷ്‌ട്രപതി അംഗീകാരം നൽകിയത്. ഇന്ത്യൻ പീനൽ കോഡ് 1860 (ഐപിസി), കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ 1973 (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്‌ട് 1872 എന്നിവയ്‌ക്ക് പകരമായുള്ള ഭാരതീയ ന്യായ് സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ 2023, ഭാരതീയ സാക്ഷ്യ ബിൽ 2023 എന്നീ ബില്ലുകളാണ് രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ നിയമമായത്.
ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷ നൽകുന്നതാണ് പുതിയ ബില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇക്കാലത്തിന് യോജിക്കാത്ത, കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്ക് പകരമാണ് പുതിയ നിയമങ്ങൾ. ഭരണഘടനയുടെ ആത്‌മാവിന് ഏറ്റവും ഉചിതമായവയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശൈത്യകാല സമ്മേളനത്തിൽ പ്രതിപക്ഷ എംപിമാരുടെ അസാന്നിധ്യത്തിലാണ് ബില്ലുകൾ പാർലമെന്റിൽ പാസാക്കിയത്.
കഴിഞ്ഞ സമ്മേളനത്തിൽ മൂന്ന് ബില്ലുകളും അവതരിപ്പിച്ചിരുന്നെങ്കിലും അവ പിന്നീട് സ്‌റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. സ്‌റ്റാൻഡിങ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്‌കരിച്ച ബില്ലുകൾ ഈ ശൈത്യകാല സമ്മേളനത്തിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കുകയായിരുന്നു. മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതും നീതി ഉറപ്പാക്കുന്നതുമാണ് പുതിയ നിയമങ്ങളുടെ അടിസ്‌ഥാന ലക്ഷ്യമെന്നാണ് സർക്കാർ അവകാശവാദം.
Most Read| ഇന്ത്യക്കാരുമായി പാരിസിന് സമീപം പിടിയിലായ വിമാനം വിട്ടയക്കാൻ ഉത്തരവ്