തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയർന്നതിനാലും, വിവിധ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിന്റെയും പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്‌ചത്തേയ്‌ക്ക് നിർത്തിവെക്കാൻ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചു.
ഉഷ്‌ണതരംഗത്തിന്റെ പശ്‌ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിർദ്ദേശത്തെ തുടർന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ളിമെന്ററി ന്യൂട്രിഷ്യൻ വീടുകളിൽ എത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
അതേസമയം, സംസ്‌ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ടുമരണം റിപ്പോർട് ചെയ്‌തു. സൂര്യാഘാതമേറ്റ് ചികിൽസയിലായിരുന്ന മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്പന്റെവിട വിശ്വനാഥൻ (53), പാലക്കാട് പള്ളത്തേരി പാറമേട് നല്ലാംപുരയ്‌ക്കൽ വീട്ടിൽ പരേതനായ കൃഷ്‌ണന്റെ ഭാര്യ ലക്ഷ്‍മിയമ്മ (90) എന്നിവരാണ് മരിച്ചത്. കിണർ പണിക്കിടയിൽ തളർന്ന് വീണ വിശ്വനാഥൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
ലക്ഷ്‌മിയമ്മയെ ഇന്നലെ ഉച്ചക്ക് ഒന്നര മുതൽ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാർ കനാലിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തി. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്ന് രാവിലെ നടത്തിയ പോസ്‌റ്റുമോർട്ടത്തിലാണ് മരണകാരണം സൂര്യാഘാതമേറ്റാണെന്ന് സ്‌ഥിരീകരിച്ചത്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്