കണ്ണൂർ: കേരളത്തെ ഞെട്ടിച്ച വിഷ്‌ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. തലശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് കേസിൽ വിധി പറയുന്നത് മാറ്റിയത്. കേസിൽ ഇന്നായിരുന്നു വിധി പറയേണ്ടിയിരുന്നത്. പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്‌ണുപ്രിയയെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
2022 ഒക്‌ടോബർ 22നായിരുന്നു സംഭവം. 2023 സെപ്‌തംബർ 21നാണ് കേസിലെ വിചാരണ തുടങ്ങിയത്. കേസിൽ 73 സാക്ഷികളാണ് ഉള്ളത്. അടുത്ത ബന്ധുവിന്റെ മരണാന്തര ചടങ്ങുകൾക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്ത് വിഷ്‌ണുപ്രിയ തനിച്ചായിരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബന്ധുവീട്ടിലായിരുന്ന വിഷ്‌ണുപ്രിയ രാവിലെ വസ്‌ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
ഏറെനേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്‌തത്തിൽ കുളിച്ചുകിടക്കുന്ന മകളെ ആദ്യം കണ്ടത്. വൈകാതെ മരണവും സംഭവിച്ചു. യുവതി പ്രണയത്തിൽ നിന്ന് പിൻമാറിയതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. യാതൊരു കൂസലും കൂടാതെയാണ് പ്രതി പോലീസിനോട് പെരുമാറിയതും കുറ്റസമ്മതം നടത്തിയതും. ഇതും പ്രതിയുടെ മനുഷ്യ മനസുമരവിക്കുന്ന പകയുടെ ആഴമാണ് കാണിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ വിശദീകരിച്ചിരുന്നു.
‘തനിക്ക് 25 വയസായതെ ഉള്ളൂ. 14 വർഷത്തെ ശിക്ഷയല്ലേ, അത് ഗൂഗിളിൽ കണ്ടിട്ടുണ്ട്. 39 വയസാകുമ്പോൾ ശിക്ഷ കഴിഞ്ഞിറങ്ങാം. ഒന്നും നഷ്‌ടപ്പെടാനില്ല’- എന്നായിരുന്നു പിടിയിലായ സമയത്ത് ശ്യാംജിത്തിന്റെ പ്രതികരണം. പ്രതി ശ്യാംജിത്തുമായി വിഷ്‌ണുപ്രിയക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ പിണങ്ങി. ഇതിന്റെ പകയിലാണ് ആസൂത്രണം ചെയ്‌ത തന്ത്രങ്ങളും ആയുധങ്ങളുമായി കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്.
കൈയിൽ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ചാണ് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്. അയൽവാസികൾ നൽകിയ മൊഴിയും കൊലയാളി വീട്ടിലെത്തുന്ന സമയത്ത് വിഷ്‌ണുപ്രിയ ഫോൺവഴി വീഡിയോകോളിൽ സംസാരിച്ചു കൊണ്ടിരുന്ന സമയത്ത് മറുഭാഗത്തുള്ള സുഹൃത്ത്, ശ്യാംജിത്തിനെ വീഡിയോ വഴി കണ്ടതും പ്രതിയിലേക്കെത്താൻ നിർണായകമായത്.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ