കണ്ണൂർ: പ്രണയപ്പകയിൽ അരുംകൊലക്ക് ഇരയായ വിഷ്‌ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകൾ. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ പറയുന്നു.
സ്‌റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴേക്കളത്തിൽ എം ശ്യാംജിത്ത് ഉള്ളിൽ മാരകമായ പകയും ക്രൂരതയും സൂക്ഷിക്കുന്ന വ്യക്‌തിയാണെന്ന് തെളിയിക്കുന്നതാണ് വിഷ്‌ണുപ്രിയക്കേറ്റ ആഴത്തിലുള്ള 18 മുറിവുകൾ വ്യക്‌തമാക്കുന്നതെന്ന് പോലീസ് പറഞ്ഞു.
യുവതി പ്രണയത്തിൽ നിന്ന് പിൻമാറിയതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. യാതൊരു കൂസലും കൂടാതെയാണ് പ്രതി പോലീസിനോട് പെരുമാറുന്നതും കുറ്റസമ്മതം നടത്തിയതും. ഇതും പ്രതിയുടെ മനുഷ്യ മനസുമരവിക്കുന്ന പകയുടെ ആഴമാണ് കാണിക്കുന്നതെന്ന് അന്വേഷണ ഉദോഗസ്‌ഥർ വിശദീകരിച്ചു.
പ്രതി ശ്യാംജിത്തുമായി വിഷ്‌ണുപ്രിയക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ പിണങ്ങി. ഇതിന്റെ പകയിലാണ് ആസൂത്രണം ചെയ്‌ത തന്ത്രങ്ങളും ആയുധങ്ങളുമായി കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. കൈയിൽ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ചാണ് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
അയൽവാസികൾ നൽകിയ മൊഴിയും കൊലയാളി വീട്ടിലെത്തുന്ന സമയത്ത് വിഷ്‌ണുപ്രിയ ഫോൺവഴി വീഡിയോകോളിൽ സംസാരിച്ചു കൊണ്ടിരുന്ന സമയത്ത് മറുഭാഗത്തുള്ള സുഹൃത്ത്, ശ്യാംജിത്തിനെ വീഡിയോ വഴി കണ്ടതും പ്രതിയിലേക്കെത്താൻ നിർണായകമായി.മൃതദേഹം പോസ്‌റ്റുമോർട്ട നടപടികൾക്കായി ഇന്നലെ വൈകിട്ടോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നു രാവിലെ നടപടികൾ പൂർത്തിയാക്കും.
Most Read: ചൈന സൃഷ്‌ടിക്കുന്ന ഭീഷണി; ഇന്ത്യ ഡ്രോൺ ശേഷി വർധിപ്പിക്കുന്നു