ന്യൂഡെൽഹി: ശത്രുക്കളുടെ വിവരങ്ങൾ ശേഖരിക്കാനും തൽസമയ നിരീക്ഷണം ശക്‌തമാക്കാനും അടിയന്തര ഡ്രോൺ സംഭരണവുമായി ഇന്ത്യൻ ആർമി. ചൈന സൃഷ്‌ടിക്കുന്ന ഭീഷണികൾക്കിടയിലാണ് ഡ്രോൺ ശേഷി വർധിപ്പിക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചത്.
ലക്ഷ്യം കണ്ടെത്തൽ, തിരിച്ചറിയൽ, എതിരാളിയുടെ ബിൽറ്റ്-അപ്പ് സ്‌ഥാനങ്ങൾ, വാഹനങ്ങളുടെയും മറ്റും ചലനം നിരീക്ഷിക്കൽ എന്നിവ സാധ്യമാക്കുന്നതിന് ഉയർന്ന റെസല്യൂഷൻ ഇമേജറി ലഭ്യമാക്കുന്ന അത്യന്താധുനിക ഡ്രോണുകളാണ് ഇന്ത്യ സംഭരിക്കുക.
അടിയന്തിര സംഭരണത്തിനുള്ള ഫാസ്‌റ്റ് ട്രാക്ക് നടപടിക്രമത്തിന് കീഴിൽ പ്രതിരോധ മന്ത്രാലയം ഇവ വാങ്ങുന്നതിന് ആവശ്യമായ പൊതു ലേല അഭ്യർഥന പുറപ്പെടുവിച്ചിട്ടുണ്ട്. 1000 നിരീക്ഷണ കോപ്‌റ്ററുകളും 80 മിനി റിമോട്ട് പൈലറ്റഡ് എയർക്രാഫ്‌റ്റ് സംവിധാനങ്ങളും ഇന്ത്യ വാങ്ങും.
‘വടക്കൻ അതിർത്തികളിലും നിയന്ത്രണ രേഖയിലും നിലവിലുള്ള അസ്‌ഥിരവുമായ സാഹചര്യത്തിൽ തടസമില്ലാത്ത നിരീക്ഷണം ആവശ്യമാണ്. സൈന്യത്തിന്റെ നിരീക്ഷണത്തിനും, അടിയന്തിര പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതിനായും നിരീക്ഷണ കോപ്‌റ്ററുകളുടെ വേഗത്തിലുള്ള സംഭരണം അത്യന്താപേക്ഷിതമാണ്. ഇവിടെ സംഭവിക്കുന്ന അപ്രതീക്ഷിതമായ കാലതാമസം സൈന്യത്തിന്റെ ശേഷിയെയും തയ്യാറെടുപ്പിനെയും പ്രതികൂലമായി ബാധിക്കുന്നതായി കാണുന്നു’ ആർമി ചൂണ്ടികാണിക്കുന്നു.
നിരീക്ഷണ കോപ്‌റ്റർ ഇന്ത്യൻ സൈന്യത്തിന് വ്യോമ നിരീക്ഷണ ശേഷിയും, സുസ്‌ഥിര പോയിന്റ് നിരീക്ഷണവും നൽകും. ഉയർന്ന പ്രദേശങ്ങളിൽ പീരങ്കി വെടിവെപ്പിന്റെ കൃത്യത വർധിപ്പിക്കുന്നതിന് മിനി-റിമോട്ട് പൈലറ്റഡ് എയർക്രാഫ്‌റ്റ് സംവിധാനങ്ങൾ സഹായിക്കും.
നിലവിൽ, മേഖലയിലെ ഏത് നീക്കവും പ്രതിരോധിക്കാൻ ഏറ്റവും കരുത്തുറ്റ സൈനിക ശേഷിയാണ് ഇന്ത്യക്കുള്ളത്. ചൈനയുടെ അതിർത്തിയിൽ ധനുഷ് ഗൺ സിസ്‌റ്റം, കെ –9 വജ്ര, അൾട്രാ ലൈറ്റ് ഹോവിറ്റ്‌സർ എന്നീ അത്യാധുനിക സംവിധാനങ്ങളും അടുത്തകാലത്ത് സൈന്യം ഉൾപ്പെടുത്തിയിട്ടുണ്ട്, ആധുനിക റോക്കറ്റ് സംവിധാനങ്ങളുടെ അതിർത്തിയിലെ വിന്യാസവും ഇന്ത്യക്ക് കരുത്തു പകരുന്നുണ്ട്.
Most Read: വിമാനത്താവള നടത്തിപ്പ് അദാനിക്ക് തന്നെ; ഹരജികൾ സുപ്രീംകോടതി തള്ളി