തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്‌ത് നൽകിയ ഹരജികൾ സുപ്രീം കോടതി തള്ളി. ജസ്‌റ്റിസുമാരായ യുയു ലളിത്, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്.
വിമാനത്താവളത്തിന്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ഗ്രൂപ്പിനായിരിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.
വിമാനത്താവള കൈമാറ്റവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികളില്‍ സംസ്‌ഥാനം പങ്കെടുത്ത ശേഷം പിന്നീട് കൈമാറ്റത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാൻ ആകില്ലെന്നും വിമാനത്താവളത്തിൽ എത്തുന്ന ഓരോ യാത്രക്കാരനും കേരളം 135 രൂപ ലേലത്തില്‍ വാഗ്‌ദാനം ചെയ്‌തപ്പോൾ അദാനി ഗ്രൂപ്പ് 168 രൂപയാണ് വാഗ്‌ദാനം ചെയ്‌തതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.
എസ്എ ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ആയിരുന്നപ്പോള്‍ നല്‍കിയ ഹരജികളാണ് പുതിയ ബെഞ്ച് പരിഗണിച്ചിരുന്നത്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്‌ത് സര്‍ക്കാര്‍ നല്‍കിയ ഹരജി 2020 ഒക്‌ടോബർ 19ന് കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ അതേ വര്‍ഷം നവംബര്‍ 26ന് സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആദ്യ അപ്പീല്‍ ഫയല്‍ ചെയ്‌തു.
സ്‌റ്റാൻഡിങ് കൗൺസൽ സി കെ ശശി ഫയല്‍ ചെയ്‌ത ഈ പ്രത്യേക അനുമതി ഹരജിക്ക് സുപ്രീം കോടതി രജിസ്ട്രി നവംബര്‍ 26ന് നമ്പര്‍ അനുവദിച്ച് നല്‍കി. അതിന് ശേഷം നിരവധി തവണ ഹരജി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്‍കി.
എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം 2021 ഫെബ്രുവരി പതിനഞ്ചിന് അക്കാലത്ത് ചീഫ് ജസ്‌റ്റിസ് ആയിരുന്ന എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹരജി ലിസ്‌റ്റ് ചെയ്തെങ്കിലും അന്ന് സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി മാത്രമായിരുന്നു ലിസ്‌റ്റ് ചെയ്‌തിരുന്നത്. ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് തിരുവനന്തപുരം എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ളോയീസ് യൂണിയന്‍ പ്രസിഡന്റ് കെപി സുരേഷ്, സെക്രട്ടറി എസ് അജിത് കുമാര്‍ എന്നിവര്‍ 2020 നവംബറില്‍ ഫയല്‍ ചെയ്‌ത ഹരജി ലിസ്‌റ്റ് ചെയ്‌തിരുന്നില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും നൽകിയ അപേക്ഷ അനുസരിച്ച് എല്ലാ ഹരജികളും 2021 മാര്‍ച്ച് 16ന് ലിസ്‌റ്റ് ചെയ്യാന്‍ ചീഫ് ജസ്‌റ്റിസ് ബോബ്ഡെ, ജസ്‌റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
സംസ്‌ഥാന സര്‍ക്കാരിന്റെയും തൊഴിലാളി യൂണിയന്റെയും ഹരജികൽ സുപ്രീം കോടതിയില്‍ നിലനില്‍ക്കേ 2021 ഒക്‌ടോബറിൽ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ഇതോടെ ഹരജിയുടെ ആവശ്യം ഭാഗികമായി മാറിയെങ്കിലും സംസ്‌ഥാന സര്‍ക്കാരും, തൊഴിലാളി യൂണിയനും എടുക്കുന്ന നിലപാടും അതിനോട് സുപ്രീം കോടതിയുടെ സമീപനവും നിര്‍ണായകമാണെന്നാണ് നിയമ വിദഗ്‌ധർ ചൂണ്ടിക്കാണിച്ചിരുന്നത്.
എന്നാൽ, സംസ്‌ഥാന സർക്കാരിന്റെയും യൂണിയനുകളുടെയും എതിർ ഹരജികൾ പൂർണമായും തള്ളിയാണ് അദാനിക്ക് നടത്തിപ്പ് അവകാശം കോടതി അനുവദിച്ചത്. അതേസമയം, വിമാനത്താവള ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം തൽക്കാലം തീർപ്പാക്കുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
കേന്ദ്രസർക്കാരാണ് വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകാൻ തീരുമാനിച്ചതും നടപടികൾ കൈകൊണ്ടതും. കേരള സർക്കാര്‍ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കണം എന്നായിരുന്നു പൊതു നിർദേശം. ഇതിനെ കേരളം അവഗണിച്ചതാണ് അദാനിക്ക് വിമാനത്താവള നടത്തിപ്പ് ലഭിക്കാൻ കാരണമായത്.
തിരുവനന്തപുരം വിമാനത്താവളം കൂടാതെ ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്‌ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്.
Most Read: ക്‌ളാസ് മുറികളിലെ മതചിഹ്‌നം മതേതര വിരുദ്ധം; ജസ്‌റ്റിസ് ഹേമന്ദ് ഗുപ്‌ത