തിരുവനന്തപുരം: വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ കൊണ്ടുവന്ന് കണക്‌ടിവിറ്റി കൂട്ടുമെന്ന് അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സിഒഒ) ജി മധുസൂദന റാവു. വിമാനത്താവളത്തിൽ വികസനം സാധ്യമാക്കും. യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുമെന്നും മധുസൂദന റാവു മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ അഞ്ചാമത്തെ ഇന്റർനാഷണൽ വിമാനത്താവളം വികസനമെന്ന വലിയ സ്വപ്‌നം മുന്നിൽ കണ്ടാണ് അദാനി ഗ്രൂപ്പിന് കൈമാറിയത്. തിരുവനന്തപുരത്തേക്ക് കൂടുതൽ വിമാനങ്ങൾ എത്തിക്കാൻ മുംബൈയിൽ വിമാനക്കമ്പനികളുമായി ചർച്ച നടക്കുകയാണ്. യാത്രക്കാർക്ക് അടിസ്‌ഥാന സൗകര്യങ്ങൾ കൂട്ടി സുഗമമായ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുലർച്ചെ 12 മണിയ്‌ക്കാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. സംസ്‌ഥാന സർക്കാരിന്റെ എതിർപ്പും നിയമപോരാട്ടവും തുടരുന്നതിനിടെയാണ് അദാനിഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത്. 50 വർഷത്തേക്കാണ് നടത്തിപ്പ് കരാർ.
എയർപോർട്ട് ഡയറക്‌ടർ സിവി രവീന്ദ്രനിൽ നിന്ന് അദാനി ഗ്രൂപ്പ് ചീഫ് എയർപോർട്ട് ഓഫിസർ ജി മധുസൂദന റാവു ചുമതല ഏറ്റെടുത്തു. രേഖകളും പ്രതീകാത്‌മകമായി താക്കോലും കൈമാറി. കൈമാറ്റ ചടങ്ങിന് അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റി ജീവനക്കാരെ പ്രത്യേകം ക്ഷണിച്ചെങ്കിലും ജീവനക്കാർ ചടങ്ങ് ബഹിഷ്‌ക്കരിച്ചു.
Also Read: പ്‌ളാസ്‌റ്റിക് നിരോധനം; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ