കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. അത്തരം ആളുകളുമായി ബന്ധപ്പെടുന്നത് ഒഴിവാക്കേണ്ടതായിരുന്നു. മുൻപും ജയരാജന് ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്താൻ കഴിഞ്ഞിട്ടില്ല. സംശയ നിഴലിലുള്ള ഒരാളുടെ സാന്നിധ്യത്തിലെ കൂടിക്കാഴ്‌ച ഒഴിവാക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവരുമായും നല്ല സൗഹൃദം പുലർത്തുന്നയാളാണ് ഇപി ജയരാജൻ. പ്രകാശ് ജാവ്ദേക്കറെ കാണുന്നതിൽ തെറ്റില്ല. പൊതുപരിപാടിക്കിടെ പലതവണ ഞാനും ജാവ്ദേക്കറെ കണ്ടിട്ടുണ്ട്. നിങ്ങൾ പരമാവധി ശ്രമിച്ചോളൂ, നമുക്ക് കാണാം എന്നാണ് ജാവ്ദേക്കറോട് പറഞ്ഞത്. ഈ നന്ദകുമാറിനെ കുറിച്ച് എനിക്ക് നന്നായി അറിയാം. കേരളത്തിൽ സിപിഎമ്മിനെതിരെയും എനിക്കെതിരെയും ഒരു സംഘം ദശാബ്‌ദങ്ങളായി പ്രവർത്തിക്കുന്നുണ്ട്.
അത്തരം ആളുകൾക്ക് ധനസഹായം ഉൾപ്പടെ നൽകുന്നവരുണ്ട്. ചില മാദ്ധ്യമങ്ങളും അവർക്കൊപ്പം നിന്നിട്ടുണ്ട്. താൽക്കാലികമായി എന്തെങ്കിലും നേട്ടങ്ങളുണ്ടാകാം. എന്നിട്ട് എന്തെങ്കിലും ഫലം കിട്ടിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
തിരഞ്ഞെടുപ്പ് ഘട്ടം വരുമ്പോൾ തെറ്റായ പ്രചാരണങ്ങൾ പലരും അഴിച്ചുവിടാറുണ്ട്. ജനം അത് തിരിച്ചറിയും. ഇപി ജയരാജന്റെ പതിറ്റാണ്ടുകൾ നീണ്ട രാഷ്‌ട്രീയ ജീവിതം വലിയ പരീക്ഷണ ഘട്ടങ്ങൾ കടന്നുവന്നതാണ്. അത് ഏത് കമ്യൂണിസ്‌റ്റിനും ആവേശം ഉയർത്തുന്നതുമാണ്. ആരോപണങ്ങളിൽ കഴമ്പില്ല. കെ സുരേന്ദ്രനും കെ സുധാകരനും ഇത്തരം ശക്‌തമായ പ്രചാരണങ്ങളുടെ കാര്യത്തിൽ ഒരേ സ്വരമാണ്. ശക്‌തമായ ഗൂഢാലോചനയാണ് ഈ വിവാദത്തിൽ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച മുന്നേറ്റം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ബിജെപി നേരത്തെതന്നെ സ്വീകാര്യമല്ല. ഒരു സീറ്റിൽ പോലും അവർ രണ്ടാം സ്‌ഥാനത്ത് പോലും എത്തില്ല. കേരളത്തിന് എതിരെയുള്ള നിലപാടുകൾക്ക് മറുപടിയാകും ഈ തിരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്